കൊട്ടിയൂർ തീർഥാടനകാലത്തെ ഗതാഗത സ്തംഭനത്തിന് പരിഹാരം ഉണ്ടാക്കണം: താലൂക്ക് വികസന സമിതി
1568734
Friday, June 20, 2025 1:13 AM IST
ഇരിട്ടി: കൊട്ടിയൂർ തീർഥാടന കാലത്തെ രൂക്ഷമായ ഗതാഗത സ്തംഭനത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവിലെ താത്കാലിക സംവിധാനങ്ങൾ ശക്തിപ്പെടുത്താനും അടുത്തവർഷം മുതൽ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് സർക്കാരും മലബാർ ദേവസ്വം ബോർഡും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
ശനി, ഞായർ ഒഴിവുദിവസങ്ങളിൽ മാനന്തവാടി ഭാഗത്തുനിന്നു തീർഥാടന കേന്ദ്രത്തിലേക്കു വരുന്ന വാഹനങ്ങൾ ചുരമിറങ്ങാതെ നെടുംപൊയിൽ വഴി തിരിച്ചുവിടാനുള്ള സംവിധാനത്തെ പറ്റി ആലോചിച്ചു കൂടെയെന്ന് ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ അഭിപ്രായപ്പെട്ടു. ഇക്കാര്യം പോലീസ്, ക്ഷേത്രം ഭാരവാഹികൾ, പഞ്ചായത്ത് എന്നിവരുടെ നിർദേശം കൂടി കണക്കിലെടുത്ത് മാത്രമേ പരിഗണിക്കാവൂ എന്ന് എംഎൽഎ നിർദേശിച്ചു.
ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളിലേയും കാടുകൾ വെട്ടി തെളിയിക്കാത്തതും ഓവുചാൽ സംവിധാനം ഒരുക്കാത്തതിനും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ യോഗത്തിൽ എല്ലാവരും ഉന്നയിച്ചു. പേരാവൂർ താലൂക്ക് ആശുപത്രിയിൽ രാത്രികാല കാഷ്വാലിറ്റി സംവിധാനം പൂട്ടിപ്പോകുന്ന അവസ്ഥയിലാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെട്ടു.
ആശുപത്രിയിൽ 15 ഡോക്ടർമാരുടെ തസ്തികളിൽ ആറുപേർ മാത്രമാണ് ഇപ്പോൾ ജോലിക്ക് ഹാജരാകുന്നള്ളു. പിഎസ്സി വഴി നിയമനം കിട്ടിയ മൂന്നുപേരിൽ രണ്ടുപേർ ജോലിക്ക് ഹാജരായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് യോഗത്തെ അറിയിച്ചു. ഒപിയിൽ മുന്നൂറോളം പേരെ ഒരു ഡോക്ടർ പരിശോധിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. എട്ടു ഡോക്ടർമാർ ഉണ്ടെങ്കിൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ചെറിയൊരു പരിഹാരം ഉണ്ടാകുകയുള്ളുവെന്നും സൂപ്രണ്ട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഡിഎംഒയെ ബോധ്യപ്പെടുത്താൻ എംഎൽഎ നിർദേശിച്ചു.
അണക്കെട്ടുകളോട് ചേർന്നുള്ള പ്രദേശങ്ങളെ ബഫർ സോണാക്കിയ സർക്കാർ ഉത്തരവ് പിൻവലിച്ചെങ്കിലും ഇക്കാര്യത്തിൽ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് ബന്ധപ്പെട്ട വകുപ്പിൽ നിന്നും ഉണ്ടാവുന്നതെന്ന് ആക്ഷേപം യോഗത്തിൽ ഉയർന്നു. സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടും പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് നിർമാണത്തിന് നിരാക്ഷേപ പത്രം നല്കുന്നില്ലെന്ന പരാതി ശക്തമാണെന്ന് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും, കെ. സുധാകരൻ എംപിയുടെ പ്രതിനിധി പി.കെ. ജനാർദനനുംപറഞ്ഞു.
കരിന്തളം മാനന്തവാടി 400 കെവി ലൈനുമായി ബന്ധപ്പെട്ട് കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ നിലനില്ക്കുന്ന തകർക്കം പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാക്കണമെന്ന് സജീവ് ജോസഫ് എംഎൽഎയുടെ പ്രതിനിധി തോമസ് വർഗീസ് ആവശ്യപ്പെട്ടു. യോഗത്തിൽ തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, തഹസിൽദാർ സി.വി. പ്രകാശൻ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, പായം ബാബുരാജ്, കെ.പി. ഷാജി, മാത്തുക്കുട്ടി പന്തപ്ലാക്കൽ എന്നിവർ എന്നിവർ പ്രസംഗിച്ചു.