വയോധികയുടെ മാല പൊട്ടിച്ച വിരുതന് അറസ്റ്റില്‍
1568743
Friday, June 20, 2025 1:13 AM IST
പയ്യന്നൂര്‍: പട്ടാപ്പകല്‍ വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ വിരുതനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചെന്നടുക്കത്തെ വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീലിനെയാണ് (43) പോലീസ് പിടികൂടിയത്. ഈ മാസം ആറിന് രാവിലെ പതിനൊന്നരയോടെയാണ് കോളോത്തെ പരേതനായ പുരുഷോത്തമന്റെ ഭാര്യ മായി ഹൗസില്‍ കാര്‍ത്യായനിയുടെ (70) ഒരു പവനിലധികം തൂക്കമുള്ള മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറില്‍ കടന്നത്. വീടിന് മുമ്പിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന കാര്‍ത്യായനി. എണ്‍പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നുള്ള വയോധികയുടെ പരാതിയിൽ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.
നിരവധി നിരീക്ഷണ കാമറ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍കോളുകളും പരിശോധിച്ചതിലൂടെയാണ് പോലീസിന്റെ അന്വേഷണം പന്ത്രണ്ടാം ദിവസം പ്രതിയിലേക്കെത്തിയത്. പയ്യന്നൂര്‍ എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താമസ സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒമാരായ പ്രമോദ് കടമ്പേരി, എ.ജി. അബ്ദുള്‍ ജബ്ബാര്‍, അബി സിനാന്, സ്ക്വാഡംഗങ്ങളായ എസ്ഐ അബ്ദുള്‍ റൗഫ്, എഎസ്ഐ നൗഫല്‍ അഞ്ചില്ലത്ത്, സ്പെഷല്‍ ബ്രാഞ്ച് എഎസ്ഐ കെ.വി. മനോജന് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. വിദ്യാനഗര്‍, മേല്‍പ്പറമ്പ, ഹൊസ്ദുര്‍ഗ് സ്റ്റേഷനുകളിലായി നടന്ന പത്തോളം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയാണ് ഇബ്രാഹിം ഖലീലെന്ന് പോലീസ് പറഞ്ഞു.
മാല പൊട്ടിക്കാനിറങ്ങുന്നത്
മോഷ്ടിച്ച സ്കൂട്ടറുകളില്‍
ഇബ്രാഹിം ഖലീല്‍ മാല പൊട്ടിക്കാനിറങ്ങുന്നത് മോഷ്ടിക്കുന്ന സ്കൂട്ടറുകളിലാണെന്നാണ് പോലീസ്. വിദ്യാനഗര്‍, മേല്‍പ്പറമ്പ്, ഹൊസ്ദുര്‍ഗ് സ്റ്റേഷനുകളിലായി നടന്ന പത്തോളം മാലപൊട്ടിക്കല്‍ സംഭവങ്ങളിലും ഇയാള്‍ സ്വീകരിച്ചത് ഈ അടവാണ്. ആരെങ്കിലും നമ്പര്‍ നോക്കി സ്കൂട്ടര്‍ ഉടമയെ കണ്ടെത്തിയാല്‍പോലും ഇയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്നതിനാലാണ് സ്കൂട്ടര്‍ മോഷണം ഇയാള്‍ പതിവാക്കാന്‍ കാരണം.
ഈ രീതിയില്‍ മോഷ്ടിച്ച സ്കൂട്ടര്‍ ഉപയോഗിച്ച് ഈ മാസം അഞ്ചിന് തലശേരിയില്‍ ഒരു മാലപൊട്ടിക്കല്‍ ശ്രമം നടത്തി പരാജയപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. യുവതി മാല മുറുകെ പിടിച്ച് ഒച്ചവച്ചതിനാല്‍ ഇയാള്‍ സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് പയ്യന്നൂര്‍ കേളോത്ത് വയോധികയുടെ മാല പൊട്ടിച്ചെടുത്തത്.