അപകടമേഖലയായി കൂവേരി തൂക്കുപാലം
1569015
Saturday, June 21, 2025 1:44 AM IST
ചപ്പാരപ്പടവ്: കാലവർഷം കനത്തതോടെ മലയോരമേഖലയിലെ പുഴകളും കുളങ്ങളും നിറഞ്ഞു. അതോടൊപ്പം ജലാശയങ്ങളിൽ ഇറങ്ങുന്നവരുടെ മുങ്ങിമരണങ്ങൾ ആശങ്കപ്പെടുത്തുകയാണ്. ജില്ലയിലെ പ്രധാന പുഴയായ കുപ്പം പുഴയുടെ ഭാഗമായ ചപ്പാരപ്പടവ് കൂവേരി തൂക്കുപാലത്തിനു സമീപം പുഴയിൽ കഴിഞ്ഞദിവസം യുവാവ് മരണപ്പെട്ടിരുന്നു.
പരിയാരം പഞ്ചായത്തിലെ നെല്ലിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷാഹിദാണ് (19) കൂട്ടുക്കാരോടൊത്തു കുളിക്കുന്നതിനിടയിൽ കൂവേരി തൂക്കുപാലത്തിനു സമീപം പുഴയിൽ മുങ്ങിത്താണത്. അവധി ദിവസങ്ങൾ ആഘോഷിക്കാനെത്തുന്ന യുവാക്കളും വിദ്യാർഥികളും ജലാശയങ്ങളിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
പുഴയുടെ ആഴമോ ഒഴുക്കോ അറിയാതെയാണ് പലരും കുളിക്കാനിറങ്ങുന്നത്. ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി തൂക്കുപാലവും പരിസരവും ധാരാളം ആളുകൾ നിത്യവും എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ട്. തൂക്കുപാലത്തിനു മുകളിൽ കൂട്ടത്തോടെ എത്തുന്നവർ ഫോട്ടോയും വീഡിയോകളും എടുക്കുന്നത് അപകടകരമായ നിലയിലാണ്.
ഇവിടെ അപകടം സംബന്ധിച്ച യാതൊരു മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചിട്ടില്ല. മാത്രമല്ല യുവാക്കളെ ആ കർഷിക്കുന്നതിനായി ഒരു യുവജന സംഘടന പാലത്തിന് സമീപം സെൽഫി പോയിന്റ് സ്ഥാപിച്ചിട്ടുമുണ്ട്.
ഏതാനും വർഷങ്ങൾക്കുമുമ്പ് തൊട്ടടുത്തുള്ള തേറണ്ടിക്കടവിൽ പുഴയുടെ അരികിൽ നിന്ന് സെൽഫി എടുക്കുകയായിരുന്ന യുവാവു മണൽത്തിട്ടയിടിഞ്ഞു ഒഴുക്കിൽപ്പെട്ടു മരണപ്പെട്ടിരുന്നു. പുഴയിൽ ഇറങ്ങുന്നതിനെതിരെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ ജില്ലാ ദുരന്തനിവാരണസമിതി ശിപാർശ ചെയ്യാറുണ്ടെങ്കിലും പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പാലിക്കാറില്ല.
മലയോരത്തെ പ്രധാന വെള്ളച്ചാട്ടങ്ങൾ ഇപ്പോൾ ജലസമൃദ്ധമാണ്. കാപ്പിമല, ഏഴരക്കുണ്ട്, കാഞ്ഞിര ക്കൊല്ലി എന്നിവിടങ്ങളിലും സഞ്ചാരികൾ ധാരാളമായെത്തുന്നുണ്ട്. തൂക്കുപാലത്തിന്റെ അരികിൽ സംരക്ഷണത്തിനായി തീർത്തിരിക്കുന്ന ഗ്രില്ലുകൾ പല സ്ഥലത്തും ദ്രവിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ പുഴയിലേക്ക് വീഴാനും സാധ്യത ഏറെയാണ്. വർഷങ്ങൾക്കുമുമ്പ് നിർമിച്ച തൂക്കുപാലത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ അത്യാവശ്യമായി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കൂടുതൽ കാഴ്ചക്കാർ ഒരേ സമയം പാലത്തിൽ കയറുന്നത് പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുകയാണ്. കൂടാതെ യാത്രികർക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനെതിരെ നാട്ടുകാർ മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും പലരും ഇത് അവഗണിക്കുന്നതായാണ് ആക്ഷേപമുയരുന്നത്. പാലത്തിലെയും സമീപത്തെയും പ്രവേശനം നിയന്തിക്കണമെന്നും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്നും പോലീസ്, പഞ്ചായത്ത് വകുപ്പുകളോട് നാട്ടുകാർ ആവശ്യപ്പെടുന്നു.