ഒരാഴ്ചയ്ക്കിടെ കണ്ണൂരിൽ 2.49 കോടിയുടെ കൃഷിനാശം
1569010
Saturday, June 21, 2025 1:44 AM IST
കണ്ണൂർ: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായത് 2.49 കോടിയുടെ കൃഷിനാശം. ഈമാസം 12 മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 2,49, 00,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മലയോര മേഖലയിലാണ് കൂടുതലായും നാശം. 23.21 ഹെക്ടർ കൃഷിയാണ് കനത്തമഴയിൽ നശിച്ചത്. 1984 കർഷകർക്കാണ് നഷ്ടം സംഭവിച്ചത്. വാഴ, തെങ്ങ്, റബർ, കശുമാവ്, കവുങ്ങ്, കൊക്കൊ, ജാതി, പച്ചക്കറികൾ എന്നിവയാണ് മഴയിൽ നശിച്ചത്.
വാഴക്കൃഷിയാണ് കൂടുതലും നശിച്ചത്. 21835 വാഴകൾ നശിച്ചതായാണ് കണക്ക്. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ വാഴക്കൃഷിയാണ് നശിച്ചത്. ഇരിട്ടി, ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്പ്, ആലക്കോട്, പയ്യന്നൂർ, എടക്കാട്, തലശേരി, പാനൂർ, കുത്തുപറന്പ് എന്നിവിടങ്ങളിലാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളക്കെട്ട് മൂലവും പല സ്ഥലങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
മലയോര മേഖലയായ ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, തളിപ്പറന്പ് എന്നിവിടങ്ങളിൽ റബർ, തെങ്ങ്, കൊക്കോ, കവുങ്ങ് എന്നിവയ്ക്കാണ് വ്യാപനാശമുണ്ടാത്. മഴയ്ക്കൊപ്പം വീശിയടിക്കുന്ന കാറ്റാണ് കൃഷിനാശത്തിന് ഇടയാക്കന്നതെന്ന് അധികൃതർ പറഞ്ഞു.