കണ്ണൂർ നഗരത്തിൽ മൂന്ന് ഷെൽട്ടർ ഹോമുകൾ ഒരുക്കും
1569002
Saturday, June 21, 2025 1:44 AM IST
കണ്ണൂർ: നഗരത്തിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി കണ്ണൂരിൽ രണ്ടു ദിവസത്തിനകം മൂന്ന് ഷെൽട്ടർ ഹോമുകൾ സജ്ജമാക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.കോർപറേഷനിൽ രണ്ടും കന്റോൺമെന്റ് പരിധിയിൽ ഒരു ഷെൽട്ടർ ഹോമും ഒരുക്കാനാണ് തീരുമാനം. നഗരത്തിൽ തെരുവുനായകൾ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകായായിരുന്നു അദ്ദേഹം.
രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോമുകളും സ്ഥാപിച്ച് നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. പഞ്ചായത്ത്, കോർപറേഷൻ, കന്റോൺമെന്റ് എന്നിവയുമായും പോലീസ്, മൃഗസംരക്ഷണം, ആരോഗ്യം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടികൾ. പടിയൂർ എബിസി കേന്ദ്രത്തിനു കീഴിലുള്ള പട്ടിപിടിത്തക്കാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.
തെരുവുനായ്ക്കളെ പിടികൂടുക, ഷെൽട്ടർ ഹോമിലേക്ക് മാറ്റുക, തെരുവുനായ്ക്കളുടെ വന്ധ്യംകരണം, പ്രതിരോധ കുത്തിവയ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയ്ക്ക് മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. കണ്ണൂർ നഗരസഭയിൽ അടിയന്തരമായി മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പടിയൂർ എബിസി കേന്ദ്രത്തിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. കന്റോൺമെന്റ് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അലഞ്ഞുതിരിയുന്ന ആക്രമണകാരികളായ തെരുവ് നായ്ക്കളെ പിടികൂടി അവിടെ സ്ഥാപിക്കുന്ന ഷെൽട്ടർ ഹോമിൽ പാർപ്പിക്കുന്നതിന് കന്റോൺമെന്റ് സിഇഒ ക്ക് നിർദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർക്കാണ് പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതലയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നിരവധിപേരെ കടിച്ച തെരുവുനായ മറ്റ് നായളെയും ആക്രമിച്ചിരുന്നു. രണ്ട് ആഴ്ചക്കുള്ളിൽ ഇവയും രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരുവ് നായകളെ പിടികൂടി ഷെൽട്ടർ ഹോമുകളിലാക്കുന്നതിനൊപ്പം പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പയ്യാമ്പലത്ത് തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവയ്പ് എടുത്ത കുട്ടി പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനാൽ അടിയന്തര സാഹചര്യം നിലനിൽക്കുന്നുവെന്ന് ആരോഗ്യവകുപ്പും റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നായ്ക്കൾക്ക് തെരുവിലും വഴിയോരത്തും മറ്റും ഭക്ഷണം കൊടുക്കുന്ന മൃഗസ്നേഹികൾക്ക് ഷെൽട്ടർ ഹോമുകളിൽ എത്തി അവയ്ക്ക് ഭക്ഷണം നൽകാവുന്നതാണെന്നും മന്ത്രി പറഞ്ഞു.പത്രസമ്മേളനത്തിൽ കെ.വി. സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ സി. നിതിൻ രാജ് പങ്കെടുത്തു.