ഭീതിയകറ്റാൻ തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടാൻ നിർദേശം
1569003
Saturday, June 21, 2025 1:44 AM IST
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തെരുവുനായ ശല്യം ഒഴിവാക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും കണ്ണൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങൾ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചു. നിരവധി പേർക്ക് കടിയേറ്റ സാഹചര്യം കണ്ണൂർ നഗരത്തിൽ അടിയന്തര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് പ്രധാനം.
അതിനായി തെരുവുനായകൾക്ക് ഷെൽട്ടർ ഹോമുകൾ ഒരുക്കുന്ന കാര്യത്തിൽ ജില്ലാതലത്തിൽ അടിയന്തര നടപടി കൈക്കൊളളണമെന്ന് കെ.വി സുമേഷ് എംഎൽഎ നിർദേശിച്ചു.
തെരുവുനായ വിഷയത്തിൽ ഊർജിത ഇടപെടൽ നടത്താൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരിയും ആവശ്യപ്പെട്ടു. നായശല്യം തടയുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ വാർഷിക പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടുത്തണം. കന്റോൺമെന്റ് പ്രദേശത്തെ മാലിന്യകൂമ്പാരത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കന്റോൺമെന്റ് സിഇഎയ്ക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.എതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തദ്ദേശ സ്ഥാപനങ്ങൾക്ക് തേടാമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിതിൻരാജ് യോഗത്തെ അറിയിച്ചു. ഇതിനായി ജില്ലാ പോലീസ് ആസ്ഥാനത്ത് നോഡൽ ഓഫീസറെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായ ശല്യം പരിഹരിക്കാൻ പ്രായോഗികമായി ചെയ്യാനാകുന്ന കാര്യങ്ങൾ കോർപറേഷൻ വളരെ വേഗം നടപ്പാക്കുമെന്ന് സ്റ്റാൻഡിംഗ് ചെയർമാൻ സുരേഷ് ബാബു എളയാവൂർ യോഗത്തെ അറിയിച്ചു.
യോഗത്തിൽ കെ.വി. സുമേഷ് എംഎൽ എ, എഡിഎം കല ഭാസ്കർ, അസി. കളക്ടർ എഹ്തെദ മുഫസിർ, ഡെപ്യൂട്ടി കളക്ടർ കെ.വി. ശ്രുതി, കണ്ണൂർ കന്റോൺമെന്റ് സിഇഒ മാധവി ഭാർഗവി, കണ്ണൂർ കോർപ്റേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ സജിത്ത് കുമാർ, എൽഎസ്ജിഡി അസി. ഡയറക്ടർ ടി.വി സുഭാഷ്, ആർസിഎച്ച് ഓഫീസർ ഡോ. അശ്വിൻ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ.എസ് സന്തോഷ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എൽന ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.