പത്തിടങ്ങളിൽ കാട്ടാനയിറങ്ങി
1569007
Saturday, June 21, 2025 1:44 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ വ്യാഴാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ആന ഇറങ്ങിയത് പത്തിടങ്ങളിൽ. പലരുടെയും വീട്ടുമുറ്റത്ത് കൊന്പനാന മണിക്കൂറുകളോളം ചെലവഴിച്ചു. ഇതോടെ, പലർക്കും ഉറക്കമില്ലാത്ത രാത്രികളായിമാറി. ബ്ലോക്ക് ഒൻപതിലെ കാളിക്കയത്തിൽ അശോകന്റെ വീടിന്റെ മുറ്റത്ത് എത്തിയ കൊമ്പൻ ഭീതിവിതച്ചത് അരമണിക്കൂറോളം. ഇന്നലെ പുലർച്ചെ 1.30 തോടെ വീട്ടുമുറ്റത്ത് എത്തിയ കൊമ്പൻ മുറ്റത്തെ പ്ലാവിൽനിന്നും ചക്ക പറിച്ച് തിന്ന ശേഷം അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. ആർആർടി എത്തി തുരത്തിയപ്പോഴാണ് ആന വീട്ടുമുറ്റത്തുനിന്നും പിന്മാറിയത്. ചക്ക വീഴുന്ന ശബ്ദം കേട്ട് ഉണർന്ന അശോകനും കുടുംബവും ഭീതിയോടെയാണ് വീട്ടിൽ ചെലവഴിച്ചത്.
ബ്ലോക്ക് 13 ലേക്ക്
വഴിയില്ല, ആർആർടി വാഹനങ്ങൾ താഴുന്നു
പുനരധിവാസ മേഖലയിൽ ഏറ്റവും കൂടുതൽ കാട്ടാന ശല്യം നിലനിൽക്കുന്ന പ്രദേശമാണ് ബ്ലോക്ക് 13/55. ഇവിടേക്കുള്ള റോഡ് ടാർ ചെയ്യണമെന്ന ആവശ്യത്തിന് പുനരാധവാസത്തിന്റെ അത്രയും പഴക്കമുണ്ട്. മാറിമാറി വരുന്ന സർക്കാരുകൾ തങ്ങളെ അവഗണിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മൂന്നുകിലോമീറ്ററിൽ അധികം വരുന്ന മൺറോഡ് ഇപ്പോൾ കാൽനട യാത്രക്കാർക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. ആനയുണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയ ആർആർടിയുടെ രണ്ടു വാഹനവും ചെളിയിൽ താഴ്ന്നിരുന്നു. മണിക്കൂറുകൾ എടുത്താണ് വാഹനം വെളിയിൽ എടുത്തത്.
റോഡിനായി ലക്ഷങ്ങൾ പാസായിട്ടുണ്ടെന്ന വാഗ്ദാനം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. അടിയന്തര ആശുപത്രി ആവശ്യങ്ങൾക്ക് പോലും ജനങ്ങൾക്ക് വെളിയിൽ എത്താൻ മഴക്കാലമായാൽ ഈ വഴിയിലൂടെ സാധിക്കുന്നില്ല. പുനരധിവാസ മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ പോലീസിനെ ഉപയോഗിച്ച് കണക്കെടുപ്പുകൾ നടത്തിയെങ്കിലും നടപടികളായില്ല. അടിക്കാടുകൾ വെട്ടിത്തെളിക്കണം എന്ന ഉത്തരവ് പണമില്ലെന്ന പേരിൽ ഫയലിൽ ഉറങ്ങുന്നു. മാസത്തിൽ ഒരിക്കൽ നടക്കുന്ന അവലോകന യോഗം മിനിട്സിൽ ഒതുങ്ങുന്ന പ്രഹസനങ്ങൾ മാത്രമായി തീരുന്നു.