ഓൺലൈൻ ട്രേഡിംഗ്; തലശേരി സ്വദേശിനിയുടെ 12 ലക്ഷം തട്ടിയെടുത്ത പാലക്കാട് സ്വദേശികൾ അറസ്റ്റിൽ
1569596
Monday, June 23, 2025 12:46 AM IST
കണ്ണൂർ: ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് തലശേരി സ്വദേശിനിയുടെ പണം തട്ടിയ രണ്ടു പേർ അറസ്റ്റിൽ. തലശേരി സ്വദേശിനി യുടെ 12,06,000 രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് സ്വദേശികളായ ടി.എം. മുഹമ്മദ് മൊയിനുദ്ദീൻ, വി.പി. അഖിൽ എന്നിവരേയാണ് കണ്ണൂർ സിറ്റി അഡീഷണൽ എസ്പി സജേഷ് വാഴാളാപ്പിലിന്റെ നിർദേശ പ്രകാരം കണ്ണൂർ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടബേത്ത് അറസ്റ്റു ചെയ്തത്.
പരാതിക്കാരിയെ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് 12,06,000 രൂപ പല തവണകളായി നിക്ഷേപിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ മുഹമ്മദ് മൊയിനുദ്ദീൻ എന്നയാളുടെ അക്കൗണ്ടിലേക്ക് 1,35,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
അറസ്റ്റു ചെയ്ത പ്രതി അഖിൽ എന്നയാളാണ് അക്കൗണ്ടുകൾ സംഘടിപ്പിച്ച് സൈബർ തട്ടിപ്പുകാർക്ക് എത്തിച്ച് കൊടുക്കുന്നത്. ടിയാന്റെ കൈയിൽനിന്ന് മറ്റ് ആൾക്കാരുടെ പേരിൽ എടുത്തതായ15 ഓളം ബാങ്ക് പാസ്ബുക്കുകളും എടിഎം കർഡുകളും ചെക്ക് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്.
പിടിച്ചെ ടുത്ത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ധാരാളം പരാതികൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
സബ് ഇൻസ്പെക്ടർ ടി.പി. പ്രജീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജ്യോതി, സിപിഒ മാരായ സുനിൽ, ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.