ആനമതിൽ കടക്കാൻ മോഴയാനയുടെ ശ്രമം; മതിലിന്റെ ഉയരം വർധിപ്പിക്കണമെന്ന്
1569579
Monday, June 23, 2025 12:46 AM IST
കേളകം: ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാനായി കേളകം പഞ്ചായത്തിലെ വളയൻചാൽ മുതൽ അടയ്ക്കാത്തോട് കരിയംകാപ്പു വരെ നിർമിച്ച ആന പ്രതിരോധ മതിലിന്റെ ഉയരം കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. 2015ലാണ് ഈ പ്രദേശത്ത് ആനപ്രതിരോധ മതിൽ നിർമിച്ചത്. 13 കോടി രൂപ ചെലവഴിച്ചാണ് 13 കിലോമീറ്റർ ദൂരത്തിൽ കരിങ്കൽ കൊണ്ട് പിരമിഡാകൃതിയിലുള്ള ഈ മതിലിന്റെ നിർമാണം നടത്തിയത്. കഴിഞ്ഞ 10 വർഷമായി ഒന്നോ, രണ്ടോ തവണ ഒഴിച്ചാൽ കാട്ടാന ഇത് മറികടന്ന് ജനവാസ മേഖലയിൽ എത്തിയിട്ടില്ല.
എന്നാൽ, ആറളം വന്യജീവി സങ്കേതത്തിലെ കൊലയാളി മോഴയാന കഴിഞ്ഞദിവസം ഈ മതിൽ അനായാസം മറികടക്കുകയും ജനവാസ മേഖലയിലെത്തി വ്യാപക കൃഷി നാശമുണ്ടാക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയിലും ഇതേ മതിൽ കടക്കാനുള്ള ശ്രമം മോഴയാന നടത്തി.
അസാമാന്യ വലുപ്പമുള്ള ഈ ആന മതിൽ കടക്കും എന്നാണ് പ്രദേശവാസികളുടെ ആശങ്ക. അതുകൊണ്ടുതന്നെ മതിലിന്റെ ഉയരം ഒരുമീറ്റർ എങ്കിലും വർധിപ്പിക്കണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. അതുവരെ താത്കാലിക പരിഹാരം എന്ന നിലയിൽ വൈദ്യുത തൂക്കുവേലി സ്ഥാപിച്ച് പരിഹാരം കാണണമെന്നാണ് ആവശ്യം.