ദേശീയ മെഡിക്കല്‍ കമ്മീഷന് കാസര്‍ഗോട്ടേക്ക്; മെഡിക്കല്‍ കോളജിനുള്ള ഒരുക്കങ്ങള്‍ തകൃതി
1570104
Wednesday, June 25, 2025 12:56 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന് എംബിബിഎസ് കോഴ്സ് അനുവദിക്കുന്നതിനു മുന്നോടിയായി ദേശീയ മെഡിക്കല്‍ കമ്മീഷന് പരിശോധന ഉടന്‍ നടക്കും. ബദിയഡുക്കയിലെ മെഡിക്കല്‍ കോളജ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയായി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു 40 ഓളം ഡോക്ടര്‍മാരെ ഇവിടേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. കഴിഞ്ഞദിവസം അധികൃതര്‍ ആശുപത്രിക്കു മുന്നില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രി എന്ന ബോര്‍ഡ് സ്ഥാപിച്ചു.
എംബിബിഎസ് കോഴ്സ് അനുവദിക്കുന്നതിന് ദേശീയ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കേരള ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരവും ലഭിച്ചു. ഇനി മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം കൂടി ലഭ്യമായാല്‍ ഈ അധ്യയനവര്‍ഷം തന്നെ എംബിബിഎസ് കോഴ്സ് ആരംഭിക്കാനും സാധ്യതയുണ്ട്.
എംബിബിഎസ് കോഴ്സ് ആരംഭിക്കുന്നതിന് 220 കിടക്കകളുള്ള ആശുപത്രി, മൂന്നുവര്‍ഷത്തെ കിടത്തിചികിത്സാപ്രവര്ത്തനപരിചയം തുടങ്ങി ദേശീയ മെഡിക്കല്‍ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനറല്‍ ആശുപത്രി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നതിനാല്‍ മൂന്നുവര്‍ഷത്തെ കിടത്തിചികിത്സ എന്ന മാനദണ്ഡം പാലിക്കപ്പെടും.
2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളജ് വെറും ഒപി ചികിത്സ മാത്രമുള്ള പിഎച്ച്സി നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബിഎസ്സി നഴ്സിംഗ് കോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ടതില്‍ കാസര്‍ഗോഡും വയനാടും മാത്രമാണ് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകാതിരിക്കുന്നത്. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ ഇടതുസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആത്മാര്‍ഥമായ യാതൊരു ശ്രമവും നടത്തിയില്ലെന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായിരിക്കെ തങ്ങളുടെ ഭരണനേട്ടമായി ഉയര്‍ത്തിക്കാണിക്കാനും ഇടതുസര്‍ക്കാരിന് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കേണ്ടത് അത്യാവശ്യമാണ്.