വിടവാങ്ങിയത് നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ
1570090
Wednesday, June 25, 2025 12:56 AM IST
കൊട്ടിയൂർ: ഒരു പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിന് പുതിയ തലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു നാട്ടുകാർ കുഞ്ഞേട്ടൻ എന്ന് വിളിക്കുന്ന തുരുത്തിയിൽ ടി എസ്. സ്കറിയ. ഒരു പൊതുകാര്യത്തിനിറങ്ങിയാൽ ലക്ഷ്യപ്രാപ്തിയിൽ കുറഞ്ഞൊന്നു കൊണ്ടും തൃപ്തിപ്പെടാത്ത വ്യക്തിത്വത്തിനുടമയായിരുന്നു.
കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരംരഹിത 44ാംമൈൽ പാത കണ്ടുപിടിച്ചതും പ്രാഥമികമായി നിർമിച്ചതും ഇതിലൂടെ ഗതാഗതം യോഗ്യമാക്കിയതും കുഞ്ഞേട്ടനായിരുന്നു. പിന്നീട് അത് മുടങ്ങിപ്പോയപ്പോൾ ആ റോഡ് യാഥാർഥ്യമാക്കാനുള്ള പ്രവർത്തനത്തിൽ അവസാനകാലം വരെയും പ്രവർത്തിച്ചു വരികയായിരുന്നു.
ദീർഘകാലം കൊട്ടിയൂർ പഞ്ചായത്തംഗം, കൊട്ടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അമ്പായത്തോട് സ്കൂളിന്റെ ആദ്യകാല മാനേജരായും പ്രവർത്തിച്ചു. പിന്നീട് സ്കൂൾ യാതൊരു പ്രതിഫലവും വാങ്ങാതെ മാനന്തവാടി കോർപറേറ്റ് ഏജൻസിക്ക് കൈമാറുകയായിരുന്നു. കൊട്ടിയൂർ നെഹ്റു ഗ്രന്ഥാലയത്തിന് കെട്ടിടം നിർമിക്കാനായി സ്ഥലംവിട്ടു നൽകിയതും ഇദ്ദേഹമായിരുന്നു.
ആറളം പുനരധിവാസ മേഖലയിൽ ഭൂമി ലഭിച്ചവർക്ക് ആദ്യഘട്ട ഭവന നിർമാണം നടത്തി നൽകുകയും ചെയ്തു. ഇദ്ദേഹം നിർമിച്ച വീടുകൾ മാത്രമാണ് ഇന്നും നിലനിൽക്കുന്നത്. നിരവധി വീടുകൾ സൗജന്യമായും നിർമിച്ചു നൽകിയിട്ടുണ്ട്. പ്രതിഫലം പറ്റാതെ വീട് നിർമാണത്തിന്റെ ചുമതല ഏറ്റെടുത്ത കരാറുകാരനായും പ്രവർത്തിച്ചിട്ടുണ്ട്. വ്യാപാര മേഖലയിലും അദ്ദേഹം സജീവമായിരുന്നു. 50 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തുരുത്തിയിൽ ഫർണിച്ചർ ഇന്ന് മലയോര മേഖലയിലെ മികച്ച സ്ഥാപനമാണ്.