തേങ്ങവില പുതിയ ഉയരങ്ങളിലേക്ക്; തടം തുറക്കലിന്റെ തിരക്കിൽ കർഷകർ
1569851
Tuesday, June 24, 2025 1:59 AM IST
കാസർഗോഡ്: പൊതുവിപണിയിൽ പച്ചത്തേങ്ങയുടെ വില 70 മുതൽ 80 വരെ രൂപയായി ഉയർന്നതോടെ തെങ്ങ് കർഷകർക്ക് വീണ്ടും നല്ലകാലമായി. വിപണിയിലെ ആവശ്യത്തിനൊത്ത് തേങ്ങ കിട്ടാനില്ലാത്ത സാഹചര്യത്തിൽ അടുത്തുതന്നെ വില 100 തൊടുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. കേരളത്തോടൊപ്പം അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകത്തിലുമെല്ലാം കാലാവസ്ഥാ മാറ്റം മൂലം തേങ്ങ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണമായി പറയുന്നത്.
വെളിച്ചെണ്ണയുടെ വിലയാണെങ്കിൽ ലിറ്ററിന് 400 രൂപയിലേക്ക് അടുക്കുകയാണ്. മഴക്കാലമായതോടെ കൊപ്രയ്ക്കും ക്ഷാമം തുടങ്ങിയത് വെളിച്ചെണ്ണ വില ഇനിയും ഉയരാനിടയാക്കുമെന്നാണ് കണക്കുകൂട്ടൽ. ഓണക്കാലമാകുമ്പോഴേക്കും തേങ്ങയും വെളിച്ചെണ്ണയുമെല്ലാം ഇതുവരെ എത്താത്ത പുതിയ ഉയരങ്ങളിലെത്തിയേക്കും.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിലയിടിവ് മൂലം മനസ്സുമടുത്ത് തെങ്ങിന്റെ പരിചരണം തന്നെ ഉപേക്ഷിച്ചിരുന്ന കർഷകർ ഈ മഴക്കാലത്ത് വീണ്ടും തടംതുറക്കാനും വളമിടാനും തുടങ്ങിയിട്ടുണ്ട്. വിലയിടിവിനൊപ്പം തൊഴിലാളികളുടെ കൂലിച്ചെലവ് കൂടി താങ്ങാനാകാതെയാണ് ഇടക്കാലത്ത് തെങ്ങുകളുടെ പരിചരണം നിർത്തിവയ്ക്കേണ്ടിവന്നത്. വരും മാസങ്ങളിലും വില സാമാന്യം ഉയർന്നുതന്നെ നിന്നാൽ കൂലിച്ചെലവ് അതിലൂടെ നികത്താനാകുമെന്നാണ് കർഷകരുടെ പൊതുവേയുള്ള കണക്കുകൂട്ടൽ. ഇതോടൊപ്പം തെങ്ങിന്റെ മണ്ട വൃത്തിയാക്കാനും ചെല്ലികളെ നശിപ്പിക്കാനുമെല്ലാം ഈ വർഷം കർഷകർ മുന്നിട്ടിറങ്ങുന്നുണ്ട്.
കഴിഞ്ഞവർഷം കൃഷിഭവനുകൾ മുഖേന തെങ്ങിൻതൈകൾ വിതരണം ചെയ്തപ്പോൾ അധികമാരും വാങ്ങാനില്ലാതെ കെട്ടിക്കിടന്നതിന്റെ സ്ഥാനത്ത് ഇപ്പോൾ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നേരിട്ടെത്തി തൈകൾ വാങ്ങുന്നവരുടെ എണ്ണവും ഗണ്യമായി ഉയർന്നിട്ടുണ്ട്. പെട്ടെന്ന് കായ് ക്കുന്ന സങ്കരയിനം തൈകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്.
നാടൻ തൈകൾക്ക് 50 രൂപയും സങ്കരയിനം തൈകൾക്ക് 125 രൂപയുമാണ് ഇവിടെ വിലയീടാക്കുന്നത്. സ്വകാര്യ നഴ്സറികളിൽ സങ്കരയിനം തൈകൾക്ക് 300 രൂപ മുതൽ 800 രൂപ വരെ വാങ്ങുന്നുണ്ട്. അടയ്ക്കയുടെ കാര്യത്തിലെന്നപോലെ വിലയേറുമ്പോഴും തേങ്ങയുടെ ഉല്പാദനക്കുറവും രോഗങ്ങളും കീടബാധയും കർഷകരെ കാര്യമായി വലയ്ക്കുന്നുണ്ട്.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുത്തനെ ഉയർന്നത് ഇടത്തരം കുടുംബങ്ങളുടെ അടുക്കള ബജറ്റിനെയും താളംതെറ്റിച്ചിട്ടുണ്ട്. തേങ്ങയും വെളിച്ചെണ്ണയും പതിവായി ലകൊടുത്ത് വാങ്ങിയിരുന്ന നഗരമേഖലകളിലെ അണുകുടുംബങ്ങളെ വിലക്കയറ്റം കാര്യമായി ബാധിച്ചു. ഒരു തേങ്ങയ്ക്കു തന്നെ അൻപത് രൂപ നല്കി വാങ്ങേണ്ട അവസ്ഥയായെന്ന് പലരും പറയുന്നു. വെളിച്ചെണ്ണയും തൊട്ടാൽ പൊള്ളുന്ന നിലയായി. വെളിച്ചെണ്ണ വില ഉയർന്നതോടെ നേന്ത്രക്കായ ചിപ്സ് പോലുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നവരിലധികവും മറ്റ് എണ്ണകൾ തേടിപ്പോകുന്ന നിലയിലാണ്.