എസ്എസ്എൽസി പരീക്ഷാ ചെലവുകൾ സ്കൂളുകൾക്ക് ബാധ്യതയായി
1569852
Tuesday, June 24, 2025 1:59 AM IST
പെരുമ്പടവ്: എസ്എസ്എൽസി പരീക്ഷാ ചെലവുകൾ ബാധ്യതയായി സ്കൂളുകൾ. എസ്എസ്എൽ സി പരീക്ഷയ്ക്ക് മറ്റുള്ള സ്കൂളുകളിൽ നിന്നെത്തുന്ന അധ്യാപകരുടെ ചെലവുകൾ വഹിക്കേണ്ട ബാധ്യത അതതു സ്കൂളുകൾക്കാണ്. ഈ തുക പിന്നീട് സർക്കാർ നൽകുകയാണ് പതിവ്. കൂടാതെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വികലാംഗരായ കുട്ടികൾക്ക് ഒരു കുട്ടിക്ക് ഒരു ദിവസം നൂറു രൂപ വീതം നൽകണം. ഇങ്ങനെ ഒന്പതു ദിവസം 900 രൂപ ഒരു കുട്ടിക്ക് നൽകണം. പല സ്കൂളിലും ഈ വിഭാഗത്തിലെ നിരവധി കുട്ടികൾ പരീക്ഷ എഴുതാറുണ്ട്. കൂടാതെ സ്റ്റേഷനറി ചെലവ് ഉൾപ്പെടെ സ്കൂളുകൾക്ക് വലിയ ബാധ്യതയാണുണ്ടാകുന്നത്.
ഇത് സർക്കാർ നൽകുമെന്ന് പറയുന്നെങ്കിലും കഴിഞ്ഞ നാലു വർഷമായി സർക്കാർ ഈ തുക സ്കൂളുകൾക്ക് നൽകിയിട്ടില്ല. ഇത് ഒരു വലിയ ബാധ്യതയായി നിലനിൽക്കുമ്പോഴാണ് കുട്ടികൾക്ക് ഒരു ദിവസം ബിരിയാണി കൂടി നൽകണമെന്ന പുതിയ ഉത്തരവ്. ഇതിന് ആവശ്യമായ ഫണ്ട് എപ്പോൾ എങ്ങനെ ലഭ്യമാക്കും എന്നു പറയുന്നില്ല. ഇപ്പോൾ തന്നെ മൂന്നും നാലും മാസം കൂടുമ്പോഴാണ് ഉച്ചഭക്ഷണത്തിന്റെ തുക നൽകുന്നത്. മാത്രവുമല്ല ബിരിയാണി പാകം ചെയ്യണമെങ്കിൽ വിദഗ്ധ തൊഴിലാളികൾ വേണ്ടിവരും.
നിലവിൽ സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കുന്ന പലർക്കും ബിരിയാണി പാകം ചെയ്യാൻ അറിയില്ല. അതിനാവശ്യമായ വിദഗ്ധ തൊഴിലാളികളെ എത്തിക്കാൻ വലിയ തുക കണ്ടെത്തേണ്ടി വരും.