പാൽവില വർധന നിർദേശവുമായി മിൽമ മേഖലാ യൂണിയനുകൾ
1569850
Tuesday, June 24, 2025 1:59 AM IST
വൈ.എസ്. ജയകുമാർ
കണ്ണൂർ: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കണമെന്ന നിർദേശവുമായി മിൽമ മേഖലാ യൂണിയനുകൾ. നിലവിൽ 52 രൂപയാണ് ഒരു ലിറ്റർ പാലിന്റെ വില. ക്ഷീര കർഷകർക്ക് സംഘങ്ങൾ നൽകുന്ന വില 46-48 രൂപയാണ്. മലബാർ മേഖലാ യൂണിയൻ യോഗം 28-ന് ചേർന്ന് പാൽവില സംബന്ധിച്ച തീരുമാനമെടുക്കും. തിരുവനന്തപുരം മേഖലാ യൂണിയൻ 25-ന് യോഗം വിളിച്ചിട്ടുണ്ട്.
ക്ഷീരസംഘത്തിന് പാൽ നൽകുന്ന കർഷകർക്ക് ഉത്പാദനച്ചെലവ് കൂടിയിട്ടില്ലെന്ന കണക്കുകൂട്ടലാണ് മിൽമയുടേത്. ക്ഷീരകർഷകർക്ക് നൽകുന്ന സൈലേജ്, ചോളത്തണ്ട്, പുല്ല് എന്നിവയുടെ വില ആറുവർഷം മുന്പ് നൽകിയിരുന്ന വിലയ്ക്കാണ് നൽകുന്നത്.കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ സബ്സിഡി തുടരുകയും ചെയ്യുന്നു.
അതിനാൽ മിൽമയ്ക്ക് പാൽ നൽകുന്ന കർഷകന് കാര്യമായ ഉത്പാദന ച്ചെലവ് കൂടിയിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. അതേസമയം മറ്റ് കാലിത്തീറ്റകൾ, പിണ്ണാക്ക്, തവിട് എന്നിവയുടെ വില വർധിച്ചിട്ടുണ്ട്. ഇത് ഉത്പാദനച്ചെലവ് കൂട്ടാൻ ഇടയാക്കിയോന്ന് പരിശോധിച്ചശേഷം ആവശ്യമെങ്കിൽ പാൽ വില കൂട്ടും. ഉത്പാദനച്ചെലവ് വർധിച്ചിട്ടുണ്ടെങ്കിൽ പാൽ വില കൂട്ടാതെ ക്ഷീര കർഷകന് ആശ്വാസം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
മിൽമ പാൽ വില കൂട്ടിയാൽ അതിന്റെ ഗുണം സ്വകാര്യ ഡയറികൾക്കാകും ലഭിക്കുക. സംസ്ഥാനത്തിനു പുറത്തുനിന്ന് പാൽ എത്തിച്ച് നഗരങ്ങൾ മാത്രം കേന്ദ്രീകരിച്ച് കുറഞ്ഞ വിതരണ ചെലവിൽ പാൽ വിതരണം നടത്തുന്ന സ്വകാര്യ ഡയറികൾക്ക് വില വർധന നേട്ടമാകുമെന്നും പാൽ വാങ്ങുന്നവർ കൂടുതൽ വില നൽകേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കടുത്ത വേനലുണ്ടായിരുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്ത് 16 ശതമാനം പാൽ ഉത്പാദനം കൂടി. മുൻ വർഷങ്ങളിലേതിനേക്കാൾ 1,70,000 ലിറ്റർ പാൽ മിൽമ കൂടുതൽ സംഭരിച്ചു. അതിനാൽ മുൻ വർഷങ്ങളിൽ ഏഴു ലക്ഷം ലിറ്റർ പാൽ ഇതര സംസ്ഥാനങ്ങളിൽനിന്നു വാങ്ങിയിരുന്നത് അഞ്ചര ലക്ഷമാക്കി കുറയ്ക്കാനായി.
അതിനാൽ പാൽ വില വർധിപ്പിക്കാതെ ക്ഷീര കർഷകർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ നടപ്പാക്കുന്നത് പരിഗണനയിലുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. കഴിഞ്ഞ 12 മാസവും കർഷകന് കാലിത്തീറ്റ സബ്സിഡി നൽകി. കഴിഞ്ഞ വർഷം 253 കോടി രൂപയും മുൻവർഷം 148 കോടി രൂപയും മിൽമ ക്ഷീര കർഷകന് സഹായം നൽകി.
അടുത്ത വർഷവും സഹായം തുടരുന്നത് പരിഗണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മേഖലാ യൂണിയനുകൾ പാൽ വില വർധന ആവശ്യപ്പെടുകയും മിൽമ തീരുമാനിക്കുകയും ചെയ്താലും സർക്കാർ അംഗീകരിച്ചാൽ മാത്രമേ നടപ്പാക്കാനാകൂ.