വന്യജീവി ആക്രമണം; 28 ജനജാഗ്രത സമിതികൾ പുനഃസംഘടിപ്പിച്ചു
1570089
Wednesday, June 25, 2025 12:56 AM IST
കണ്ണൂർ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ വകുപ്പുകൾക്കും കൈമാറു ന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വനംവകുപ്പിന്റെ അടിയന്തര സേവന വിഭാഗവും ജില്ലാ എമർജൻസി ഓപറേഷൻ സെന്ററും യോജിച്ച് പ്രവർത്തിക്കും. ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ സമിതി അവലോകന യോഗത്തിന്റേതാണ് തീരുമാനം.
വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 28 ജനജാഗ്രതാ സമിതികൾ പുനഃസംഘടിപ്പിച്ചതായും കൊട്ടിയൂർ, കേളകം, അയ്യങ്കുന്ന്, പയ്യാവൂർ, ആറളം എന്നിവിടങ്ങളിൽ പ്രാഥമിക പ്രതികരണ സേന രൂപീകരിച്ചതായും വിഷയം അവതരിപ്പിച്ച ഡിഎഫ്ഒ എസ്. വൈശാഖ് അറിയിച്ചു.പ്രാഥമിക പ്രതികരണ സേനയിലെ അംഗങ്ങൾക്ക് വനം വകുപ്പ് പരിശീലനം നല്‍കും. കൂടാതെ വന്യമൃഗ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളെക്കുറിച്ചും ക്ലാസുകൾ നൽകും. ജനജാഗ്രത സമിതികൾ എല്ലാ മൂന്നുമാസം കൂടുമ്പോഴും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം.
കണ്ണൂർ നഗരത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ യോഗത്തിൽ നിർദേശമുയർന്നു.
പാമ്പിൻ വിഷത്തിനുള്ള പ്രതിരോധമരുന്ന് ലഭ്യമായ ആശുപത്രി കൾ ഏറ്റവും കൂടുതലുള്ള കണ്ണൂർ നഗരത്തിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തുന്നതിന് കോളജുകളിലെ ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് സാധ്യതകൾ പരിശോധിക്കാനാണ് നിർദേശം.
പാമ്പുകളെ പിടിക്കുന്നതിനായി 84 സന്നദ്ധപ്രവർത്തകർക്ക് വനംവകുപ്പ് പരിശീലനം നല്‍കിയതായി ഡിഎഫ്ഒ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ പാമ്പുകടിയേൽക്കാതിരിക്കാനായി ബൂട്ട്, കൈയുറകൾ എന്നിവ ഉപയോഗിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഉറപ്പുവരുത്തണം. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഇതിനായി തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും നിർദേശം ഉയർന്നു.
മനുഷ്യജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ അടിയന്തര നടപടിയെടുക്കാൻ യോഗത്തിൽ കളക്ടർ നിർദേശിച്ചു. ഇതിനായി ലൈസൻസുള്ള തോക്ക് കൈവശമുള്ളവരുടെ ലിസ്റ്റ് തയാറാക്കി വനം വകുപ്പിൽ അറിയിക്കണം. ഇതു സംബന്ധിച്ച് രജിസ്റ്റർ എല്ലാ തദ്ദേശ സ്ഥാപനങ്ങൾ സൂക്ഷിക്കുകയും കണക്കുകൾ വനം വകുപ്പിനെ അറിയിക്കുകയും ചെയ്യണമെന്നും നിർദേശിച്ചു.
വനത്തോട് ചേർന്നുള്ള മേഖലകളിൽ കൃഷിരീതികൾ മാറ്റം വരുത്തുന്നതിനായി കർഷകർക്ക് കൃഷി വിജ്ഞാൻ കേന്ദ്രയുടെ സഹായത്തോടെ ക്ലാസുകൾ ജൂലൈ ആദ്യവാരം നടത്തുന്നതിന് കൃഷിവകു പ്പിന് നിർദേശം നൽകി. കാടുമൂടികിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയിലെ കാടുതെളിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കണ മെന്നും ഡിഎഫ്ഒ നിർദേശിച്ചു.
ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്, ഡിഎഫ്ഒ എസ്. വൈശാഖ്, അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയക്ടര്‍ വിഷ്ണു എസ് നായര്‍, ആറളം വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്ഡന് വി. രതീശന്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി. സച്ചിൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.