ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ പൂർത്തിയായി
1570091
Wednesday, June 25, 2025 12:56 AM IST
തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണൽ സെഷൻസ് ഫ്രാസ്റ്റ് ട്രാക്ക് (മൂന്ന്) ജഡ്ജ് റൂബി കെ. ജോസ് മുമ്പാകെ പൂർത്തിയായി.
വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ ഇന്നലെ കോടതി ചോദ്യം ചെയ്തു. തുടർന്ന് കേസ് 30 ലേക്ക് മാറ്റി. കേസിൽ 44 സാക്ഷികളെയാണ് വിസ്തരിച്ചത്. 140 രേഖകൾ മാർക്ക് ചെയ്തു. 63 തൊണ്ടി മുതലുകൾ ഹാജരാക്കി. വിചാരണ വേളയിൽ പ്രതികളെയും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നു.
2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയിൽ നിന്നും കേസ് കഴിഞ്ഞ് വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂമാഹി പരിങ്ങാടിയിൽ വച്ച് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 16 പ്രതികളാണ് കേസിലുള്ളത്. രണ്ട് പ്രതികൾ മരണപ്പെട്ടു. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പി. പ്രേമരാജനും പ്രതികൾക്കായി സി.കെ. ശ്രീധരനുമാണ് ഹാജരാകുന്നത്.