മദ്യവും ലഹരി വസ്തുക്കളും നിരോധിച്ചില്ലെങ്കിൽ രാജ്യം നശിക്കും: റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ
1570647
Friday, June 27, 2025 1:48 AM IST
ഇരിട്ടി: മദ്യവും ലഹരി വസ്തുക്കളും നിരോധിക്കാനുള്ള ആർജവം ഭരണകർത്താക്കൾ കാണിക്കണമെന്നും അല്ലാത്തപക്ഷം ലഹരിയുടെ ദുരന്തഫലത്തിൽ രാജ്യത്തിന്റെ നാശം കാണേണ്ടി വരുമെന്നും തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ. തലശേരി അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് നടത്തിയ ലഹരി വിമോചന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വസ്തുക്കൾ സുലഭമായ സാഹചര്യത്തിൽ യുവതലമുറ ലഹരിക്കടിമപ്പെട്ട് നാശത്തിന്റെ പാതയിലാണെന്നത് അത്യന്തം ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും റവ. ഡോ. മുട്ടത്തുകുന്നേൽ പറഞ്ഞു. ഫാ. മനോജ് കിടാരത്തിൽ അധ്യക്ഷത വഹിച്ചു. ഇരിട്ടിയിൽനിന്ന് ആരംഭിച്ച ലഹരി വിമോചന സന്ദേശയാത്ര മണിക്കടവിൽ സമാപിച്ചു.
നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയിൽ മുഖ്യപ്രഭാഷണം നടത്തി. ഇരിട്ടി സിഐ എ. കുട്ടികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. അതിരൂപത ഡയറക്ടർ ഫാ. ജയ്സൺ കോലക്കുന്നേൽ, മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ടോമി വെട്ടിക്കാട്ട്, മുക്തിശ്രീ പ്രസിഡന്റ് ഷിനോ പാറയ്ക്കൽ, വിദ്യാർഥി പ്രതിനിധി അർളിൻ അന്ന ഷിബു എന്നിവർ പ്രസംഗിച്ചു. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.