രണ്ടു മിനിറ്റ് കാറ്റ്: അതിരന്പുഴയിൽ നാശനഷ്ടമേറെ
1567981
Tuesday, June 17, 2025 3:17 AM IST
അതിരമ്പുഴ: രണ്ടു മിനിറ്റുമാത്രം ദീർഘിച്ച ശക്തമായ കാറ്റിൽ അതിരമ്പുഴ പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ വൻ നാശം. മരങ്ങൾ കടപുഴകി; വീടുകൾക്കും സ്ഥാപനങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായി. വ്യാപകമായി കൃഷിനാശവുമുണ്ടായി. ഞായറാഴ്ച വൈകുന്നേരം 5.36നാണ് കാറ്റ് ആഞ്ഞുവീശിയത്. ചന്തക്കുളം മുതൽ കൈപ്പുഴ കവലവരെയുള്ള പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചു.
22-ാം വാർഡിൽ അതിരമ്പുഴ പഞ്ചായത്തുവക മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ മേൽക്കൂര അതേപടി നിലംപൊത്തി. മാർക്കറ്റിലെ ഹോൾസെയിൽ മത്സ്യവ്യാപാരി ജോയ്സ് മൂലേക്കരിയുടെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. വലിയ മതിൽ ഇടിഞ്ഞു വീണു. ചെമ്മാച്ചേരിൽ ജിമ്മി, കുട്ടപ്പായി കിടങ്ങയിൽ, പ്രസന്നൻ കുന്നത്തുപറമ്പിൽ, പെണ്ണമ്മ തുരുത്തേൽ എന്നിവരുടെ വീടുകൾക്കു മുകളിൽ മരം വീണു. ഷിബു പൊത്തനാംതടത്തിന്റെയും പഞ്ചായത്ത് മെംബർ ജോസ് അഞ്ജലിയുടെയും മതിലുകൾ ഇടിഞ്ഞു. ജോസ് അഞ്ജലിയുടെ പുരയിടത്തിലെ തേക്ക്, ആഞ്ഞിലി മരങ്ങൾ കടപുഴകി വീണു. പി ആൻഡ് എം സെറാമിക്സ് ഓഫീസ് കെട്ടിടത്തിന്റെ ഷീറ്റുകളും ഗേറ്റും തകർന്നു.

20-ാം വാർഡ് കുറ്റിയേൽ കവല ഭാഗത്ത് പാലയ്ക്കാത്തൊട്ടി ശ്രീനാഥിന്റെ വീടിനു മുന്നിലും പിന്നിലും നിന്നിരുന്ന മരങ്ങൾ വീടിനു മുകളിലേക്കു വീണു. വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. പാലയ്ക്കാത്തൊട്ടി ശാന്തമ്മയുടെ വീടിന്റെ മേൽക്കൂരയ്ക്കും മരം വീണ് നാശനഷ്ടമുണ്ടായി. ചിന്നമ്മ കൊല്ലംപറമ്പിലിന്റെ വീടിന്റെ മുകളിലെ ട്രസ് വർക്ക് മരം വീണു തകർന്നു.
21-ാം വാർഡിൽ കുറ്റിയേൽ പ്രസാദിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലിമരം വീണ് മേൽക്കൂര പൂർണമായി തകർന്നു. കുന്നത്ത് പ്രസാദിന്റെ വീടിനു മുകളിലേക്കും തേക്കുമരം കടപുഴകി വീണു. കുറ്റിയേൽ സുഭാഷ്, കുറ്റിയേൽ സുമോൻ, കുറ്റിയേൽ സജി, കിടങ്ങയിൽ സിബി എന്നിവരുടെ വീടുകൾക്കും മരംവീണ് നാശനഷ്ടമുണ്ടായി. എസ്എൻഡിപി ഹാളിനു മുകളിലേക്ക് വലിയ ആഞ്ഞിലിമരം വീണു. ഇവിടെ മതിലും ഇടിഞ്ഞു തകർന്നു.
ട്രാൻസ്ഫോർമറിനു മുകളിലേക്ക് മരംവീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. 11 കെവി ലൈൻ ഉൾപ്പെടെയുള്ള വൈദ്യുതിലൈനുകൾ മരംവീണ് വ്യാപകമായി തകർന്നു. റോഡിലെ തടസങ്ങൾ നീക്കം ചെയ്യൽ ഇന്നലെ ഉച്ചയോടെയാണ് പൂർത്തിയായത്. അതുവരെ അതിരമ്പുഴ - കൈപ്പുഴ റോഡിൽ ഗതാഗതം തടസപ്പെട്ടു. വൈകുന്നേരത്തോടെയാണ് പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി ലൈനുകൾ പൂർവസ്ഥിതിയിലാക്കിയത്.
തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ റവന്യു അധികൃതർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ, വാർഡ് മെംബർമാരായ ജോസ് അഞ്ജലി, കെ.എ. അശ്വതിമോൾ, ഐസി സാജൻ എന്നിവരും സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, മണ്ഡലം സെക്രട്ടറി കെ.ഐ. കുഞ്ഞച്ചൻ എന്നിവരും നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലെത്തി.
കൈപ്പുഴയിൽ വീടുകൾക്ക് മുകളിൽ മരംവീണു
കൈപ്പുഴ: ശക്തമായ കാറ്റിലും മഴയിലും കൈപ്പുഴയില്‍ മരം കടപുഴകി വീടുകള്‍ക്കു നാശം. മഴയ്ക്കൊപ്പം ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് ഉണ്ടായതെന്നു നാട്ടുകാര്‍ പറയുന്നു. കൈപ്പുഴ തേനാകര കാവില്‍ റോഡിന് സമീപത്ത് താമസിക്കുന്ന മഠംപറമ്പില്‍ മായാ രാജുവിന്റെ വീടിനു മുകളിലേക്ക് മൂന്നു മരങ്ങളാണു വീണത്.
വീടിന്റെ ഭിത്തിക്കും മുകള്‍ഭാഗത്തിനും കേടുപാടു സംഭവിച്ചു. വീടിനുള്ളില്‍ ആളുകളുണ്ടായിരുന്നെങ്കിലും അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു.
സമീപത്തെ വലിയപറമ്പില്‍ ബിബിയുടെ വീടിനു മുകളിൽ കൂറ്റന്‍ തേക്കുമരം വീണു. തൊട്ടടുത്ത കാവില്‍ ഡൊമിനിക്കിന്റെ റബര്‍ത്തോട്ടത്തിലെ ഭൂരിഭാഗം റബര്‍മരങ്ങളും വട്ടം ഒടിഞ്ഞു. ബാക്കിയുള്ള റബര്‍ മരങ്ങള്‍ ചാഞ്ഞു നില്‍ക്കുകയാണ്. ഇതു നിലംപൊത്തിയാല്‍ സമീപവാസിയായ ബേബിയുടെ വീട് തകരും.
മുണ്ടയ്ക്കല്‍ ലൂക്കോസിന്റെ വീടിനു മുകളിൽ തൊട്ടടുത്ത പുരയിടത്തില്‍നിന്ന തേക്കു മരം വീണു. ഇടമറ്റത്തില്‍ ജോസഫിന്റെ പുരയിടത്തിലെ മരങ്ങളും കടപുഴകി.
കുടിലില്‍ കവല, പുളിങ്കാല ഭാഗങ്ങളിൽ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു. ഇവിടെ വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. തേനാകര കാവില്‍ റോഡിലും മൂന്നുപറ റോഡിലും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. കാറ്റിലും മഴയിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ മന്ത്രി വാസവന് സന്ദര്‍ശിച്ചു
അതിരമ്പുഴ: ശക്തമായ കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ മന്ത്രി വി.എന്‍. വാസവന് സന്ദര്‍ശിച്ചു. അതിരമ്പുഴ, നീണ്ടൂര്‍ പഞ്ചായത്തുകളിലെ ദുരന്തബാധിത പ്രദേശങ്ങളിലാണ് മന്ത്രി എത്തിയത്. അതിരമ്പുഴ വില്ലേജിലെ ശ്രീകണ്ഠമംഗലം, കുറ്റിയേല്‍ ഭാഗങ്ങളിലായി 16 വീടുകളും കൈപ്പുഴ വില്ലേജിലെ കൈപ്പുഴ ഭാഗത്ത് 10 വീടുകളും മരംവീണു തകര്‍ന്നു.
വര്‍ഷങ്ങള്‍ പഴക്കമുള്ള കരിന്തകര വീണ് വീട് പാടേ തകര്‍ന്ന ശ്രീകണ്ഠമംഗലം പാലയ്ക്കത്തൊടിയില്‍ സലില ശിവരാമന്റെ വീട്ടിലാണ് മന്ത്രി ആദ്യമെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി പ്രകൃതി ദുരന്തത്തില്പ്പെടുത്തി ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കാമെന്ന് ഉറപ്പുനല്‍കി.
സാധ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കാനാവശ്യമായ നടപടികളെടുക്കുമെന്ന് മന്ത്രി ദുരന്തബാധിതര്‍ക്ക് ഉറപ്പുനല്‍കി. വൈദ്യുതി ബന്ധം കഴിയുന്നത്ര വേഗത്തില്‍ പുനഃസ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്കി.
തകര്‍ന്ന വീടുകളുടെ കണക്കെടുത്തു റിപ്പോര്‍ട്ട് ഉടന്‍തന്നെ തഹസില്‍ദാര്‍ക്കു നല്കാന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍മാരോട് മന്ത്രി നിര്‍ദേശിച്ചു. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, പഞ്ചായത്തംഗം പി.ഡി. ബാബു, കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍. രാജേഷ്, അതിരമ്പുഴ വില്ലേജ് ഓഫീസര്‍ പി.വി. ലാല്‍ ദാസ്, കൈപ്പുഴ വില്ലേജ് ഓഫീസര്‍ കെ.പി. സ്മിത തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.