അപകടാവസ്ഥയിലുള്ള മരങ്ങള്‍ കണ്ടെത്തി വെട്ടിമാറ്റണം: തിരുവഞ്ചൂർ
1567970
Tuesday, June 17, 2025 3:17 AM IST
കോട്ടയം: പൊതുസ്ഥലങ്ങളില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കണ്ടെത്തി വെട്ടിമാറ്റാന്‍ നടപടിയെടുക്കാത്തതിനാല്‍ ജനങ്ങള്‍ ഭയാശങ്കയിലാണ് കഴിയുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. മരണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനു പകരം മരണത്തിന്റെ വ്യാപാരികളായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.
കാലവര്‍ഷത്തിനു മുന്നോടിയായി ചെയ്യേണ്ട നടപടികളില്‍ വലിയ വീഴ്ചയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. മണ്‍സൂണിന് മുന്‍പ് നടത്തേണ്ടിയിരുന്ന മഴക്കാല പൂര്‍വകാല ശുചീകരണം ഇത്തവണ ഫലപ്രദമായി നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
പൊതുസ്ഥലങ്ങളിലെ വേരുറപ്പില്ലാത്ത വലിയ മരങ്ങള്‍ വെട്ടിമാറ്റുക മാത്രമാണു പോംവഴി. സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഇത്തരം മരങ്ങളുടെ കണക്കെടുപ്പ് നടത്തണം. കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞുവീണു വലിയ നാശനഷ്ടമാണ് ഉണ്ടായത്. പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ കണ്ടെത്താനോ നടപടിയെടുക്കാനോ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. മഴയും കാറ്റും കനത്തതോടെ എല്ലായിടത്തും ജനങ്ങള്‍ ഭയപ്പാടിലാണ് കഴിയുന്നത്. ദുരന്തനിവാരണ സമിതി ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര നടപടികള്‍ക്ക് തയാറാകണം.
ജില്ലാ വികസനസമിതി ഇക്കാര്യങ്ങളില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റണമെന്ന് തിരുവഞ്ചൂര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ നാശനഷ്ടം ഉണ്ടാകുന്ന കുടുംബങ്ങള്‍ക്ക് അടിയന്തരമായി മതിയായ നഷ്ടപരിഹാരം നല്‍കണം. പ്രളയരഹിത കോട്ടയം എന്ന് പരസ്യമായി അവകാശവാദം ഉന്നയിച്ചവര്‍ അത് നടപ്പാക്കിക്കാണിക്കുകയാണ് വേണ്ടത്.
മലയോരമേഖലയില്‍ ഉയരുന്ന ഏറ്റവും വലിയ ആവശ്യം വന്യജീവികളില്‍നിന്നും മനുഷ്യജീവന് സംരക്ഷണം നല്‍കണമെന്നതാണ്. എന്നാല്‍ ഇവിടെയും മനുഷ്യരെ വിധിക്ക് വിട്ടുകൊടുത്ത് മരണത്തിന്റെ വ്യാപാരികളായി സര്‍ക്കാര്‍ മാറിയെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, എം.പി. സന്തോഷ്കുമാര്‍, ജയചന്ദ്രന് ചിറോത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.