വൈക്കത്തെ റോഡുകളിലെ വളവുകളിൽ അപകടങ്ങൾ തുടർക്കഥ
1567976
Tuesday, June 17, 2025 3:17 AM IST
വൈക്കം: വൈക്കം-തലയോലപ്പറമ്പ്, വൈക്കം-വെച്ചൂർ, ഇടയാഴം-കല്ലറ റോഡുകളിലെ വളവുകളില്‍ അപകടം തുടര്‍ക്കഥയാകുന്നു. അപകടങ്ങളിൽ ജീവൻ പൊലിഞ്ഞിട്ടും പ്രധാന നിരത്തിലെ അപകടക്കെണിയാകുന്ന വളവുകൾ നിവര്‍ത്തുന്നതിന് നടപടിയില്ല. വാഹനഗതാഗതത്തിനും കാൽനടക്കാർക്കും ഒരുപോലെ വളവുകൾ ഭീഷണിയാകുന്നു.
തലയോലപ്പറമ്പിലെ വടയാര്‍, പൊതി മേൽപ്പാലം, പൊട്ടന്‍ചിറ, ഉദയനാപുരത്തെ വല്ലകം, പുളിഞ്ചുവട്, ചാലപ്പറമ്പ്, തോട്ടകം, ഉദയനാപുരം, കൂട്ടുമ്മേല്‍, വൈക്കം-വെച്ചൂർ റോഡിലെ തോട്ടകം ഷാപ്പിനു സമീപത്തും തോട്ടകം ഗവൺമെന്റ് എൽപി സ്കൂളിനുംവളഞ്ഞമ്പലത്തിനു സമീപവും ഇടയാഴം - കല്ലറ റോഡിലെ വല്യാറ വളവുകളിലുമാണ് അപകടങ്ങൾ പതിവാകുന്നത്.
തോട്ടകം ഇലഞ്ഞിച്ചുവട് ഭാഗത്തെ കൊടുംവളവ് നിരവധി അപകടങ്ങള്‍ക്കാണ് കാരണമാകുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്. ഏഴു വർഷം മുമ്പാണ് ഇവിടെ ദമ്പതികൾ ദാരുണമായി അപകടത്തില്‍ മരിച്ചത്. മറുവശത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാനാവാതെ വരുന്നതാണ്അപകടങ്ങള്ക്ക് ഇടയാക്കുന്നത്. വല്ലകം സബ്സ്റ്റേഷനു മുന്നിലെ വളവും ഗതാഗതത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
തലയോലപ്പറമ്പ് റോഡ് ആധുനികവത്കരിച്ചതിനെത്തുടര്ന്ന് ചാലപ്പറമ്പ് വളവിൽ റോഡരികിലെ മതില് പത്തുതവണ വാഹനമിടിച്ചു തകര്‍ന്നിരുന്നു. ഇതിനുശേഷം അപകടങ്ങള്‍ കുറയ്ക്കാന്‍ ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചെങ്കിലും ഒരുതരത്തിലുമുള്ള പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കൊടുംവളവില്‍ അമിതവേഗതയില്‍ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനുമാകുന്നില്ല.
വൈക്കം-വെച്ചൂര്‍ റോഡിൽ വലിയാനപ്പുഴ പാലം മുതല്‍ വെച്ചൂര്വരെയുള്ള വീതി കുറഞ്ഞ റോഡിലെ വളവുകളിൽ നിരന്തരം അപകടങ്ങളുണ്ടാകുന്നു. വൈക്കം-വെച്ചൂര്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ വീതികൂട്ടി പുനര്‍നിര്‍മിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് നാളേറെയായെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. റോഡ് വീതികൂട്ടി വളവുകള്‍ നിവർത്തി ഗതാഗതം സുരക്ഷിതമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.