ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനി അഞ്ചു മാസം
1567859
Tuesday, June 17, 2025 12:08 AM IST
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനി അവേശഷിക്കുന്നത് അഞ്ചു മാസം. നവംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി.
ഈ മാസാവസാനത്തോടെ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഭജനവും പൂര്‍ത്തിയാകും. തുടര്‍ന്ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ നിലവിലെ ഭരണസമിതിക്ക് കാലാവധിയുണ്ടെങ്കിലും പഞ്ചായത്തുകളില്‍ അവസാനത്തെ ഗ്രാമസഭയും ഗുണഭോക്തൃലിസ്റ്റ് രൂപീകരണവും നടന്നുവരികയാണ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ പ്രോജക്ടുകളും കരാറുകളും മറ്റും സമര്‍പ്പിക്കാമെങ്കിലും ത്രിതല പഞ്ചായത്ത് നഗരസഭകളില്‍ ഭരണത്തിന്റെ അവസാനവട്ടം തകൃതിയായി നടക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ മുന്നണികളും പാര്‍ട്ടികളും ആരംഭിച്ചു.
എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിപുലമായ ഒരുക്കങ്ങളാണ് ബൂത്ത്തലം മുതല്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തുകളില്‍ ഭരണപക്ഷം വികസന നേട്ടങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ നാട്ടിലെ ചെറിയ പ്രശ്നങ്ങളില്‍ വരെ ഇടപെട്ടാണു പ്രതിപക്ഷവും വിവിധ പാര്‍ട്ടികളും സമരങ്ങളും ജനകീയ ഇടപെടലും നടത്തുന്നത്. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരിക്കുന്ന മൂന്നു മുന്നണികളിലെയും പ്രാദേശിക നേതാക്കളും സജീവമായി പൊതുരംഗത്തുണ്ട്.
പഞ്ചായത്തുകളിലും
നഗരസഭകളിലും വാര്‍ഡുകള്‍ കൂടി ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷന് കൂടും
കോട്ടയം: പുതുക്കിയ വാര്ഡുവിഭജനപ്രകാരം പഞ്ചായത്തുകളില്‍ വാര്‍ഡുകള്‍ കൂടി. നഗരസഭകളിലും വാര്‍ഡുകളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ പുതിയ പഞ്ചായത്തുകളോ ബ്ലോക്കുകളോ ഇല്ല. നഗരസഭകളും ഇല്ല. കാഞ്ഞിരപ്പള്ളി നഗരസഭയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിഭജനത്തില്‍ ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്തില്‍ പുനര്‍ വിഭജനപ്രകാരം ഒരു ഡിവിഷന് വര്‍ധിക്കും.
നിലവില്‍ ജനസംഖ്യ കൂടുതലുള്ള പൂഞ്ഞാര്‍, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി ഡിവിഷനുകളുടെ മധ്യത്തില്‍ ഒരു ഡിവിഷന് അധികമായി വരുമെന്നാണു കരുതുന്നത്. പാറത്തോട്, ആനക്കല്ല് എന്നീ പേരുകളിലൊന്നായിരിക്കും പുതിയ ഡിവിഷന്. ഇതല്ലെങ്കില്‍ വൈക്കം മുതല്‍ കാഞ്ഞിരപ്പള്ളി വരെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ പുനര്‍നിര്‍ണയിച്ച് പുതിയ ഡിവിഷന് രൂപീകരിക്കും. ആദ്യ വിഭജനത്തിനാണ് സാധ്യതയേറെ.
നിലവിലെ ബലാബലം
കോട്ടയം: ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തില്‍ 11ല്‍ 10 ഇടത്തും 71 പഞ്ചായത്തുകളില്‍ 50 ഇടത്തും ഇടതു മുന്നണിയാണ് അധികാരത്തില്‍. നഗരഭരണത്തില്‍ യുഡിഎഫിനായിരുന്നു മുന്‍ തൂക്കം. പാലാ, ചങ്ങനാശേരി നഗരസഭകളൊഴികെ നാലു നഗരസഭകളും യുഡിഎഫാണ് ഭരിക്കുന്നത്. ചങ്ങനാശേരി നഗരസഭാ ഭരണം ഒരു വര്‍ഷം മുമ്പാണ് എല്‍ഡിഎഫ് നേടിയത്. പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകള്‍ ബിജെപിയാണ് ഭരിക്കുന്നത്. ബിജെപി കഴിഞ്ഞ തവണ കൂടുതല്‍ വാര്‍ഡുകള്‍ നേടിയിരുന്നു.
ജനറല്‍ വാര്‍ഡുകള്‍ വനിതയാകും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറലോ, സംവരണമോ ആകും
കോട്ടയം: നിലവിലെ ജനറല്‍ വാര്‍ഡുകള്‍ വനിതാ വാര്‍ഡുകളായും വനിതാ വാര്‍ഡുകള്‍ ജനറൽ വാര്‍ഡുകളായും മാറും. ഇതോടെ നിലവിലെ മെംബര്‍മാരില്‍ വീണ്ടും മത്സരിക്കുന്നവര്‍ പുതിയ വാര്‍ഡുകള്‍ നോട്ടമിട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ ജനറലായിരിക്കും. ആറാമത്തെ ഭരണസമിതിയാണ് ജില്ലാ പഞ്ചായത്തില്‍ ഇനി എത്തുന്നത്. അതിനാല്‍ ഇത്തവണ ജനറല്‍ 80 ശതമാനവും സംവരണം 20 ശതമാനവും സാധ്യതയുണ്ട്.
നഗരസഭകളില്‍ പാലാ നഗരസഭാ ചെയര്മാന് സ്ഥാനം വനിതാ സംവരണമാകുമ്പോള്‍ മറ്റ് അഞ്ച് നഗരസഭകളിലും ജനറലായിരിക്കും ചെയര്മാന് സ്ഥാനം. ഇതില്‍ ഏതെങ്കിലും ഒരു നഗരസഭയില്‍ ചെയര്മാന് സ്ഥാനം സംവരണം ആകാനും സാധ്യതയുണ്ട്. ബ്ലോക്ക് പഞ്ചായത്തിലും നിലവിലെ ജനറല്‍ വനിതയായും വനിതാസംവരണം ജനറലായും മാറും.
ഇവിടെയും ഒരു ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം സംവരണം ആകും. തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുമ്പ് നറുക്കെടുപ്പിലൂടെയാണ് ഇത് തീരുമാനിക്കുന്നത്.
ജില്ലാ പഞ്ചായത്ത്
ആകെ ഡിവിഷന്-22
എല്‍ഡിഎഫ്-14
യുഡിഎഫ്-ഏഴ്
ബിജെപി-ഒന്ന്
എല്‍ഡിഎഫ് (സിപിഎം-ആറ്, കേരള കോണ്‍-എം-അഞ്ച്, സിപിഐ-മൂന്ന്)
യുഡിഎഫ് (കോണ്‍ഗ്രസ്-അഞ്ച്, കേരള കോണ്‍ഗ്രസ്-രണ്ട്)
ബ്ലോക്ക്
ആകെ-11
എല്‍ഡിഎഫ്-10
യുഡിഎഫ്-ഒന്ന്
മുനിസിപ്പാലിറ്റി
ആകെ-ആറ്
എല്‍ഡിഎഫ്-രണ്ട്
യുഡിഎഫ്-നാല്
പഞ്ചായത്ത്
ആകെ-71
എല്‍ഡിഎഫ്-50
യുഡിഎഫ്-19
ബിജെപി-രണ്ട്