ഇളപ്പുങ്കൽ-കാരക്കാട് നടപ്പാലം നിർമാണം ഇഴയുന്നു
1567856
Tuesday, June 17, 2025 12:08 AM IST
ഈരാറ്റുപേട്ട: പ്രളയത്തിൽ തകർന്ന ഇളപ്പുങ്കൽ-കാരക്കാട് നടപ്പാലത്തിന്റെ നിർമാണം ഇഴയുന്നു. 2021ലെ പ്രളയത്തിലാണ് പാലം ഒലിച്ചുപോയത്. എംഎൽഎ ഫണ്ടിൽനിന്ന് 21 ലക്ഷം രൂപ അനുവദിച്ചിട്ടു രണ്ടു വർഷം കഴിഞ്ഞിട്ടും പാലംപണി എങ്ങുമെത്തിയില്ല. ഈ അധ്യയന വർഷമെങ്കിലും പാലം വരുമെന്ന് കരുതിയെങ്കിലും ജനങ്ങൾ വിഡ്ഢികളായി.
മുപ്പതു വർഷം മുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ നടപ്പാലം നിർമിച്ചത്. ഇവിടം തലപ്പലം പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ടതായിരുന്നു. പാലത്തിന്റെ മറുവശം ഈരാറ്റുപേട്ട നഗരസഭയിലും സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുമായിരുന്നു അവസാനിച്ചിരുന്നത്. ഇതോടെ നിയമപ്രശ്നങ്ങൾ തുടങ്ങി പാലംപണി വൈകുകയായിരുന്നു.
പഴയ പാലത്തിന്റെ തൂണുകളിൽ ആവശ്യമായ ബലപ്പെടുത്തൽ വരുത്തി ഇരുമ്പ് ഗർഡറുകൾ ഉപയോഗിച്ചാണ് നടപ്പാലം പണിയുന്നത്. ഇവ നിർമിച്ച് കൊണ്ടുവന്ന് തുണുകളിൽ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
ഉടൻ തന്നെ പാലം നിർമാണം പൂർത്തീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.