ഓടകൾ അടഞ്ഞു; ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ല
1568126
Tuesday, June 17, 2025 10:33 PM IST
കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽ ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികളില്ല. എല്ലാ വർഷവും ഈ ഭാഗത്ത് വെള്ളക്കെട്ട് പതിവാണ്. ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരും കാൽനടയാത്രക്കാരും സമീപത്തെ വ്യാപാരികളുമാണ്.
ഓടകൾ ഇല്ലാത്തതും ഉള്ള ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞു മൂടിയതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. വർഷങ്ങളായി സ്ഥിരമായി ഇതാണ് അവസ്ഥയെങ്കിലും ഇതു പരിഹരിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നു കാൽനടയാത്രക്കാർ പരാതിപ്പെടുന്നു.
വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ആളുകളുടെ ദേഹത്തേക്കു ചെളിവെള്ളം തെറിക്കുന്ന സ്ഥിതിയാണ്. ബസ് സ്റ്റാന്‍ഡ് പ്രവേശന കവാടത്തിനു മുന്പിലൂടെയുള്ള റോഡിലൂടെ പുത്തനങ്ങാടി ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് ഒഴുകുന്നതിനുള്ള ഭാഗം അടഞ്ഞുകിടക്കുകയാണ്. അതിനാൽ വെള്ളം നേരെ ദേശീയപാതയിലേക്കാണ് എത്തുന്നത്.
ബസ് സ്റ്റാന്‍ഡിനു മുന്‍വശം താഴ്ന്ന ഭാഗമാണ്. ഇവിടെനിന്ന് ഇരു വശത്തേക്കുമുള്ള ഓടയിലേക്കു വെള്ളം ഒഴുകുന്നതിനും സംവിധാനമില്ല. ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലടക്കം വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയിലാണ്. മഴ പെയ്ത് തീര്‍ന്ന് ഏറെ നേരം കഴിഞ്ഞാൽ മാത്രമേ ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാകുകയുള്ളു.
മഴവെള്ളത്തിനൊപ്പമെത്തുന്ന കറുത്ത നിറത്തിലുള്ള മാലിന്യം കലർന്ന വെള്ളത്തിൽ നിൽക്കേണ്ട ഗതികേടിലാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ. ഈ മാലിന്യ വെള്ളത്തിനു കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. മൂക്ക് പൊത്തി ഇരിക്കേണ്ട ഗതികേടാണെന്ന് സമീപത്തെ വ്യാപാരികളും പറയുന്നു. കാഞ്ഞിരപ്പള്ളി ടൗണിലെ ഓടകൾ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. ഓടകളിലെ മണ്ണും മാലിന്യങ്ങളും നീക്കി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമായി.