അവധിക്കാലം: സർക്കാർ ബോട്ടുകൾക്ക് ലക്ഷങ്ങളുടെ ലാഭം
1568149
Wednesday, June 18, 2025 12:03 AM IST
കോട്ടയം: അവധിക്കാല കായല്‍ യാത്രയില്‍ സര്‍ക്കാര്‍ ബോട്ടുകള്‍ കോരിയെടുത്തത് ലക്ഷങ്ങള്‍.
യാത്രാപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന കോട്ടയം-ആലപ്പുഴ കായല്‍ യാത്രയിലാണ് സര്‍ക്കാര്‍ ബോട്ടുകള്‍ ലാഭം കൊയ്തത്. അവധിക്കാലമായ ഏപ്രില്‍, മേയ് മാസത്തില്‍ ടിക്കറ്റിനത്തില്‍ അഞ്ചര ലക്ഷം രൂപയുടെ വരുമാനമാണ് കോട്ടയം കോടിമത സ്റ്റേഷനില്‍നിന്നു ജലഗതാഗത വകുപ്പിന് ലഭിച്ചത്. ഏപ്രിലില്‍ രണ്ടര ലക്ഷവും മേയില്‍ മൂന്ന് ലക്ഷവും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വര്‍ധനയാണിത്. പ്രകൃതിഭംഗി ആസ്വദിച്ച് വേഗത്തില്‍ കോട്ടയത്തുനിന്ന് ആലപ്പുഴയില്‍ എത്താന്‍ ചെലവുകുറഞ്ഞൊരു യാത്രയാണിത്.
29 രൂപയാണ് ടിക്കറ്റ് നിരക്ക്. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ കായല്‍യാത്ര ആസ്വദിക്കാന്‍ എത്തിയവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. വിദേശികളേക്കാള്‍ കൂടുതലും സ്വദേശികളാണ് ഇത്തവണ എത്തിയത്. വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ് കൂടുതല്‍. രണ്ടുമാസത്തില്‍ 40,000 യാത്രക്കാരെത്തിയതായാണ് ജലഗതാഗത വകുപ്പിന്റെ കണക്ക്. കോടിമതയില്‍നിന്ന് രണ്ടും ആലപ്പുഴയില്‍നിന്ന് ഒരു ബോട്ടുമാണ് സര്‍വീസ് നടത്തുന്നത്.
രണ്ടു മണിക്കൂര്‍ നീളുന്ന യാത്ര പുതിയൊരു അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഇതാണ് ഈ കായല്‍ യാത്രയുടെ പ്രത്യേകതയും. കോടിമതയില്‍നിന്ന് പുറപ്പെട്ട് കൊടൂരാറിലൂടെ കാഞ്ഞിരം, വെട്ടിക്കാട്, പുത്തന്‍തോട്, പള്ളിക്കായല്‍, ആര് ബ്ലോക്ക്,പുന്നമട വഴി ആലപ്പുഴ ബോട്ട് ജെട്ടിയിലെത്തും. കോട്ടയത്തുനിന്ന് രാവിലെ 6.45, 11.30, ഒന്ന്, ഉച്ചകഴിഞ്ഞ് 3.30, വൈകുന്നേരം 5.15 എന്നീ സമയത്താണ് സര്‍വീസ്. ആലപ്പുഴയില്‍നിന്ന് രാവിലെ 7.15, 9.35, 11.30, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം 5.15 എന്നീ സമയങ്ങളിലാണ് മടക്ക ബോട്ട്. കായല്‍ യാത്രയിലൂടെ ലക്ഷങ്ങള്‍ വരുമാനം നേടിയെങ്കിലും സര്‍വീസിനായി ഇപ്പോഴും പഴയ ബോട്ടുകളാണ് ഉപയോഗിക്കുന്നത്.
സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ബോട്ടുകള്‍ യാത്രയ്ക്കായി ഉപയോഗിക്കണമെന്ന ആവശ്യവും ശക്തമായി.