മലയോരത്തെ വിറപ്പിച്ച് 23 കാട്ടാനകൾ
1568148
Wednesday, June 18, 2025 12:03 AM IST
മുണ്ടക്കയം: ഒരുമിച്ചുകൂടിയാല്‍ ഇരുപത്തിമൂന്ന്. ചിലപ്പോള്‍ ആറും ഏഴുമായി കൂട്ടം തെറ്റി പലവഴി തിരിയും. പെരുവന്താനം, പീരുമേട് മലയോരമേഖലയിലെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലും വനാതിര്‍ത്തിയിലുമായി മേയാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ റബര്‍ത്തോട്ടത്തില്‍ ടാപ്പിംഗ്തൊഴിലാളികള്ക്ക് മുന്നില്‍ വഴിമുടക്കിയും ചിന്നംവിളിച്ചും എത്തുന്നത് ഇതേസംഘംതന്നെ. അടുത്തയിടെ കുട്ടിക്കാനത്തിനു സമീപം റോഡ് കുറുകെ കടന്ന് റബര്‍ത്തോട്ടത്തിലൂടെ വാലേവാലേ നീങ്ങിയപ്പോഴാണ് പ്രദേശത്ത് വിഹരിക്കുന്നത് ആറു കുട്ടിയാനകള്‍ ഉള്‍പ്പെടെ ഇരുപത്തിമൂന്ന് ആനകളാണെന്ന് പ്രദേശവാസികള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. തീറ്റ കുറവായതിനാല്‍ ഇവ പെരിയാര്‍ ഉള്‍വനം കയറിപ്പോകാന്‍ കൂട്ടാക്കുന്നില്ല. കാലങ്ങളായി ഇതേ ആനക്കൂട്ടം ഒരുമിച്ചും വഴിതിരിഞ്ഞും പെരുവന്താനം, കോരുത്തോട്, പീരുമേട് പഞ്ചായത്ത് പരിധിയിലെ വനമേഖലയിലൂടെ ഊരുചുറ്റുകയാണ്.
കഴിഞ്ഞ ദിവസം മതമ്പ വനാതിര്‍ത്തിയില്‍ കുട്ടിയാനകള്‍ ഉള്‍പ്പെടെ ഏഴ് ആനകള്‍ കൃഷിയിടം ഒരു പകല്‍ മേഞ്ഞ് ചവിട്ടിമെതിച്ചു.
കാളകെട്ടി, കൊയ്നാട്, കോരുത്തോട്, മതമ്പ, മുറിഞ്ഞപുഴ, പുല്ലുമേട്, ചെന്നാപ്പാറ, കുഴിമാവ്, ബോധി, പ്ലാക്കത്തടം, അഴുത പ്രദേശങ്ങളിലാണ് ഒരേ താരയിലൂടെ ആനക്കൂട്ടങ്ങളുടെ പ്രയാണം. അഴുത നദിയിലും കൈത്തോടുകളിലും ഇടയ്ക്കിടെ നീരാട്ടുമുണ്ട്.
വനപാലകര്‍ ആത്മാര്‍ഥത കാണിക്കുന്നയിടങ്ങളില് പടക്കം പൊട്ടിച്ച് ആനകളെ വിരട്ടിയോടിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ ജനങ്ങള്‍ ആവശ്യപ്പെട്ടാലും വനപാലകര്‍ തിരിഞ്ഞുനോക്കില്ല. ചക്കയുടെ സീസണ് തീരാതെ ഇവയൊന്നും കാടുകയറി പോകില്ലെന്നാണ് പ്രദേശവാസികളുടെ അനുഭവം. മതമ്പ കൊമ്പന്‍പാറയില്‍ നാലു മാസം മുന്‍പ് സോഫിയ എന്ന വീട്ടമ്മയെ കാട്ടാന കുത്തിക്കൊന്നതിന്റെ ഭീതി ഇപ്പോഴും മാറിയിട്ടില്ല.
ശബരിമല വനത്തിന്റെ അതിര്‍ത്തി പങ്കിടുന്ന മറ്റ് പ്രദേശങ്ങളില്‍ സോളാര്‍ വേലികളുണ്ട്. എന്നാല്‍, മതമ്പ, ചെന്നാപ്പാറ മേഖലകളില്‍ സോളര്‍വേലികള്‍ നശിച്ചനിലയിലായതിനാല് ആനകള്‍ കൂട്ടമായി നാട്ടിലേക്ക് ഇറങ്ങുകയാണ്. റബര്‍ത്തോട്ടങ്ങളില്‍ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും പത്രവിതരണക്കാരുമൊക്കെയാണ് ഏറ്റവുമധികം ഭീതിയില്‍ കഴിയുന്നത്.
കോരുത്തോട് പഞ്ചായത്തിലെ മടുക്ക കൊമ്പകുത്തി മുതല്‍ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് അതിര്‍ത്തിയിലൂടെ കടന്ന് പനക്കച്ചിറ, ഇഡികെ കടമാന്കളം, ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങളിലൂടെയാണ് കാട്ടാനകളുടെ സഞ്ചാരം. കൊമ്പുകുത്തി വനത്തില്‍ മുന്‍പും ആനകള്‍ ഉണ്ടായിരുന്നെങ്കിലും ജനത്തിനു ഭീഷണിയായിരുന്നില്ല.
2020 മുതലാണ് പനക്കച്ചിറ ഭാഗത്തേക്ക് ആനകള്‍ ഇറങ്ങിത്തുടങ്ങിയത്. പിന്നീട് കടമാന്‍കുളം ഭാഗത്തേക്കും മതമ്പ ഭാഗത്തേക്കും ആനകള്‍ എത്തിത്തുടങ്ങി. നാട്ടിലിറങ്ങി വാഴ, കപ്പ, തെങ്ങ്, പ്ലാവ് എന്നിവ വ്യാപകമായി ഇവ നശിപ്പിക്കുന്നു.