ആരും അറിയാതെ കിടന്നിരുന്ന വെള്ളച്ചാട്ടം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി
1567852
Tuesday, June 17, 2025 12:08 AM IST
പാലാ: നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍നിന്നു മാറി ഗ്രാമത്തില്‍ ഒരു വെള്ളച്ചാട്ടം. മഴക്കാലമായതോടെ വെള്ളച്ചാട്ടത്തിനു ദൃശ്യഭംഗിയും സൗന്ദര്യവും കൂടിയിരിക്കുകയാണ്. പതിവു വെള്ളച്ചാട്ടങ്ങളും കാഴ്ചകളും കണ്ടുമടുത്ത ആളുകള്‍ മണ്‍സൂണ്‍ ഡെസ്റ്റിനേഷനായി പാലാ ടൗണിനു സമീപമുള്ള കവീക്കുന്ന് മീനാറ വെള്ളച്ചാട്ടത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇതുവരെ ആരും അറിയാതെ കിടന്നിരുന്ന ഈ വെള്ളച്ചാട്ടം സമീപകാലത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. മഴക്കാലമായതോടെ വെള്ളച്ചാട്ടവും ഇതിനു മുകളിലുള്ള ചെക്ക്ഡാമും സന്ദര്‍ശിക്കാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തുന്നുണ്ട്. ചൂണ്ടച്ചേരിയില്നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍ പതിക്കുന്നതാണ് ഇവിടത്തെ നീരൊഴുക്ക്. മീനച്ചിലാറിന്റെ കൈവഴിയായും അറിയപ്പെടുന്നു.
സന്ദര്‍ശകര്‍ക്ക് മനസില്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരിടമാണ് മീനാറ വെള്ളച്ചാട്ടം. എല്ലാ ടെന്ഷനുകളും മറന്ന് ഇത്തിരിനേരം ആസ്വദിക്കാനും സംസാരിച്ചിരിക്കാനും പറ്റിയ ഒരിടമാണിത്. കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ് ഈ വെള്ളച്ചാട്ടം. കാടിനു സമാനമായ പ്രകൃതി. ചെറിയ കല്ലിടുക്കുകളില്കൂടി നിറഞ്ഞുപതഞ്ഞ് ഒഴുകുകയാണ് വെള്ളം.
വെള്ളത്തിലിറങ്ങിയാല്‍ അപകടസാധ്യതയുള്ളതിനാല്‍ ആരും ഇറങ്ങാതെ വെള്ളച്ചാട്ടം ആസ്വദിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പി ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള് ഇവിടെ നിക്ഷേപിച്ചിട്ട് പോകരുതെന്നും നാട്ടുകാര്‍ അഭ്യര്‍ഥിക്കുന്നു. നാട്ടുകാര്‍ തന്നെയാണ് സന്ദര്‍ശകര്‍ക്ക് നിര്‍ദേശവും നല്‍കുന്നത്. നഗരസഭ ഇടപെട്ട് സുരക്ഷാക്രമീകരണങ്ങള്‍ നടത്തി വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമീപവാസികള്‍ ആവശ്യപ്പെടുന്നു.
പാലാ മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അപ്പുറം ഭരണങ്ങാനം പഞ്ചായത്താണ്. പാലാ-തൊടുപുഴ റോഡിൽ പാലാ കാര്‍മല്‍ ആശുപത്രിക്ക് സമീപമുള്ള റോഡില്‍ കൂടിയും പാലാ-ഈരാറ്റുപേട്ട റോഡില്‍ കൊച്ചിടപ്പാടിയില്നിന്നു കവീക്കുന്നിലേക്ക് പോകുന്ന റൂട്ടിലും സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് എത്താം. സമീപത്തായി തീര്‍ഥാടനകേന്ദ്രമായ പാമ്പൂരാംപാറ കുരിശുമലയും സ്ഥിതി ചെയ്യുന്നുണ്ട്.