കാറ്റിൽ വീടിന്റെ ഷീറ്റ്മേൽക്കൂര 30 മീറ്റർ അകലേക്ക് പറന്നുപോയി
1567975
Tuesday, June 17, 2025 3:17 AM IST
വൈക്കം: ശക്തമായ കാറ്റിൽ വീടിനു മുകളിൽ ട്രസ് വർക്ക് ചെയ്തിരുന്ന ഷീറ്റും മേൽക്കൂരയും പറന്നുപോയി. മുപ്പത് മീറ്ററകലെ സമീപവാസികളുടെ വളപ്പിലെ മരങ്ങളിൽ തങ്ങിനിന്നതിനാൽ താഴെ വീഴാതെ ആളപായം ഒഴിവായി.
ഇന്നലെ രാവിലെപത്തിന് വൈക്കം നഗരസഭ ഒന്നാം വാർഡിൽ ഉദയനാപുരം ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ബ്ലൂനെയിലിൽ അല്ലിയുടെ വീടിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റിട്ട 450 സ്ക്വയർ ഫീറ്റോളം വരുന്ന മേൽക്കൂരയാണ് 30 മീറ്റർ ദൂരത്തിൽ പറന്നുപോയത്.സമീപവാസികളായ ഹരിചന്ദനത്തിൽ ഹരിദാസ്, പ്ലാത്തോട്ടത്തിൽ ശശി എന്നിവരുടെ പുരയിടത്തിലെ തെങ്ങിലും മാവിലുമായി തങ്ങിനിന്നതിനാൽ താഴെക്ക് പതിയാതെ വലിയ അപകടം ഒഴിവാകുകയായിരുന്നു.
വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അഖിൽ രാജ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സാജു, വി.ആർ. ബിജു, ഗോകുൽ ജി., കെ. ശ്രീജിത്ത്, കൃഷ്ണകുമാർ, വിജിലേഷ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി തെങ്ങിന് മുകളിൽ വടം കെട്ടി കപ്പിയും കയറും ഉപയോഗിച്ച് മണിക്കൂറുകൾകൊണ്ടാണ് മേൽക്കൂര സുരക്ഷിതമായി താഴെയിറക്കിയത്.
അഗ്നിരക്ഷാസേനയെ സഹായിക്കാനായി വാർഡ് കൗൺസിലർ എൻ. അയ്യപ്പന്റെ നേതൃത്വത്തിൽ നാട്ടുകാരുമെത്തിയിരുന്നു. മേൽക്കൂര പറന്നുപോയതോടെ പെയ്ത്തുവെള്ളം അല്ലിയുടെ വീടിനുള്ളിൽ നിറഞ്ഞു. പിന്നീട് പടുത വലിച്ചുകെട്ടിയാണ് വീടിനുള്ളിൽ വെള്ളം വീഴാതെ സംരക്ഷിച്ചത്. മുറിയിലുണ്ടായിരുന്ന കട്ടിൽ, ബെഡ് എന്നിവയ്ക്കും നാശം സംഭവിച്ചു.