മഞ്ചക്കാട്-ഐക്കരവേലിത്താഴം റോഡരിക് ഇടിഞ്ഞു താഴ്ന്നു: ഭീതിയിൽ നാട്ടുകാർ
1568258
Wednesday, June 18, 2025 3:47 AM IST
ചോറ്റാനിക്കര: റോഡരിക് ഇടിഞ്ഞുതാഴ്ന്നു. ഗതാഗത സൗകര്യം തടസപ്പെട്ട് നാട്ടുകാർ. ചോറ്റാനിക്കര പഞ്ചായത്ത് 11-ാം വാർഡിൽ മഞ്ചക്കാട് - ഐക്കരവേലിതാഴം റോഡിന്റെ ഒരു വശമാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് ഇടിഞ്ഞു വീണിരിക്കുന്നത്.
ഇതോടെ ഐക്കരവേലിതാഴം ഭാഗത്തുള്ള കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. നിലവിൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ മാസാവസാനത്തോടെ പെയ്ത കനത്ത മഴയിലാണ് മെയ് 25ന് റോഡരിക് 50 അടിയോളം താഴേയ്ക്ക് ഇടിഞ്ഞത്.
റോഡ് തകർച്ചയുടെ വക്കിലാണെന്ന് അന്നുമുതൽ ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടും ആവശ്യമായ നടപടികൾ ആരും തന്നെ കൈക്കൊണ്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇപ്പോൾ കാലവർഷം തിമിർത്ത് പെയ്യാൻ തുടങ്ങിയതോടെ റോഡിലൂടെയുള്ള കാൽനടയാത്ര പോലും അപകടത്തിലായിരിക്കുകയാണ്.
മുൻപ് മണ്ണെടുത്ത് കുഴിയായി മാറിയ സ്വകാര്യ വ്യക്തിയുടെ ഭൂമിയുടെ അതിരിനോട് ചേർന്നാണ് റോഡ് കടന്നുപോകുന്നത്. 50 അടിയോളം ആഴമാണ് ഈ ഭാഗത്തുള്ളത്.ഇവിടെ പല ഭാഗത്തും റോഡരിക് ഇടിഞ്ഞിട്ടുണ്ട്. റോഡ് കടന്നുപോകുന്നതിന്റെ അവസാന ഭാഗത്ത് 40 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. അപകടാവസ്ഥയെ തുടർന്ന് വാഹനഗതാഗതം തടസപ്പെട്ടതോടെ സ്കൂൾ വിദ്യാർഥികളും ദുരിതത്തിലായി. പാചകവാതക സിലിണ്ടറുകളുൾപ്പെടെ വീട്ടിലെത്തിക്കാൻ ആളുകൾ കഷ്ടപ്പെടുകയാണ്.
ഇപ്പോൾ അര കിലോമീറ്ററോള നടന്നാണ് ആളുകൾ പ്രധാന റോഡിലേയ്ക്കെത്തുന്നത്. റോഡ് ഗതാഗത യോഗ്യമാക്കുന്നത് വരെ പഞ്ചായത്ത് മുൻകൈയെടുത്ത് മറ്റ് ഭാഗത്ത് കൂടി ഗതാഗത സൗകര്യമൊരുക്കണമെന്നും അതിനുവേണ്ട നടപടികൾ രണ്ട് ദിവസത്തിനുള്ളിലായില്ലെങ്കിൽ യൂത്ത് കോൺഗ്രസ് പ്രദേശവാസികളോടൊന്നിച്ച് സമരവുമായി മുന്നോട്ടു പോകുമെന്നും മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ജോമോൻ ജോയ് പറഞ്ഞു.
റോഡിന്റെ ഇടിഞ്ഞുവീണ വശം എത്രയും പെട്ടെന്ന് കരിങ്കൽ കെട്ടിയോ കോൺക്രീറ്റ് ചെയ്തോ സംരക്ഷിച്ച് ജനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. അജി ആവശ്യപ്പെട്ടു.