കാടുകയറി മൂവാറ്റുപുഴ പ്രീമെട്രിക് ഹോസ്റ്റൽ
1568276
Wednesday, June 18, 2025 3:58 AM IST
ഹോസ്റ്റൽ അടച്ചുപൂട്ടിയത് പുനരുദ്ധാരണത്തിന്റെ പേരിൽ
മൂവാറ്റുപുഴ: പതിറ്റാണ്ടുകളായി മൂവാറ്റുപുഴ നഗരത്തിൽ പ്രവർത്തിച്ച് വന്നിരുന്ന പ്രീമെട്രിക് ഹോസ്റ്റൽ അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ പിന്നിടുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലെ എസ്സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെട്ട അഞ്ച് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന നിർധനരായ പെണ്‍കുട്ടികൾക്ക് പഠനത്തോടൊപ്പം താമസ സൗകര്യംകൂടി ഒരുക്കുന്നതിനായാണ് പട്ടികജാതി വികസന വകുപ്പ് വെള്ളൂർക്കുന്നത് പ്രീമെട്രിക് ഹോസ്റ്റൽ ആരംഭിച്ചത്.
എന്നാൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പേരിൽ മൂന്നു വർഷങ്ങൾക്ക് മുൻപാണ് ഹോസ്റ്റൽ അടച്ചുപൂട്ടിയത്. പിന്നീട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് അധികൃതർ തയാറായിട്ടില്ല. ഹോസ്റ്റലിൽ ഉണ്ടായിരുന്ന എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ട 27 പെണ്‍കുട്ടികളും ഒബിസി വിഭാഗത്തിൽപ്പെട്ട മൂന്നു പെണ്‍കുട്ടികളും ആലുവ, പെരുന്പാവൂർ പ്രദേശങ്ങളിലുള്ള ഹോസ്റ്റലിലേക്ക് മാറേണ്ടിവന്നിരുന്നു.
പുനരുദ്ധാരണത്തിന്റെ പേരിൽ അടച്ചുപൂട്ടിയ ഹോസ്റ്റൽ ഇപ്പോൾ കാടുകയറി കിടക്കുന്ന അവസ്ഥയാണ്. ഹോസ്റ്റൽ അടച്ചുപൂട്ടിയതോടെ ജില്ലയിടെ കിഴക്കൻമേഖലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികളുടെ പഠനം ദുഷ്കരമായിരിക്കുകയാണ്. അതേസമയം പട്ടികജാതി വികസന വകുപ്പാണ് പുനരുദ്ധാരണത്തിന്റെ പേരിൽ ഹോസ്റ്റൽ അടച്ചുപൂട്ടിയതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
ഹോസ്റ്റലിന്റെ പുനരുദ്ധാരണത്തിനായി നഗരസഭ 4.99 കോടി രൂപയുടെ എസ്റ്റിമേറ്റ് മന്ത്രിക്ക് തയാറാക്കി നൽകിയിരുന്നെന്നും എന്നാൽ പട്ടികജാതി വികസന വകുപ്പ് ഈ എസ്റ്റിമേറ്റ് അംഗീകരിക്കാതെ പൊതുമരാമത്ത് വകുപ്പ് തയാറാക്കി നൽകുന്ന എസ്റ്റിമേറ്റ് മാത്രമേ സ്വീകരിക്കു എന്ന നിലപാടെടുത്തതും പിന്നീട് പ്രീമെട്രിക് ഹോസ്റ്റലിന് പകരം പോസ്റ്റ്മെട്രിക് ഹോസ്റ്റലാണ് ഇനി നിർമിക്കേണ്ടതെന്ന് അറിയിച്ചതുമാണ് കാലതാമസം നേരിടാൻ കാരണമെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പറഞ്ഞു.