നഗരസഭാ മന്ദിരം പുതുക്കി പണിയൽ; വൻ അഴിമതിയെന്ന് എൽഡിഎഫ്
1568265
Wednesday, June 18, 2025 3:47 AM IST
അങ്കമാലി: അങ്കമാലി നഗരസഭാ ഓഫീസ് കെട്ടിടം പുതുക്കിപ്പണിയാൻ യുഡിഎഫ് ഭരണസമിതി ധൃതി കാട്ടുന്നത് ഈ ഇടപാടിൽ വൻ അഴിമതി നടന്നതിനാലാണെന്ന് എൽഡിഎഫ്. 1982 ൽ നിർമാണം പൂർത്തീകരിച്ച പഴയ നഗരസഭ ഓഫീസ് കെട്ടിടം തക്കസമയത്ത് അറ്റകുറ്റ പ്രവൃത്തി ചെയ്യാതെ അനാസ്ഥ കാണിക്കുകയും ഇപ്പോൾ ധൃതി പിടിച്ച് കെട്ടിടം പുതുക്കി പണിയാൻ തീരുമാനമെടുത്തതിനും പിന്നിൽ വൻ അഴിമതിയുണ്ടെന്ന് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.
ഏത് സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു ഈ കെട്ടിടം. തൂണുകളുടെ കമ്പികളെല്ലാം ദ്രവിച്ച് അടർന്ന് വീണുകൊണ്ടിരിക്കുകയാണ്. ഈ മന്ദിരത്തിന്റെ ജീർണാവസ്ഥ സംബന്ധിച്ച് വിദഗ്ധ സംഘ റിപ്പോർട്ട് നേരെത്തെ തേടിയിരുന്നതാണ്.
എന്നാൽ, നഗരസഭാ ഭരണ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ രണ്ട് കോടി എഴുപത്തിഏഴ് ലക്ഷം രൂപ ചെലവിട്ട് ഈ കെട്ടിടം പുതുക്കി പണിയുന്നതിന് പിന്നിൽ വൻ അഴിമതിയാണ് ഒളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ നാല് വർഷക്കാലമായി കെട്ടിടത്തിന്റെ ജീർണാവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാരും എൽഡിഎഫും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
എന്നാൽ ഒരു നടപടിയും അതിൻമേൽ ഉണ്ടായില്ല. ഇപ്പോൾ തട്ടിക്കൂട്ടി ഒരു റിപ്പോർട്ട് തയാറാക്കി കോടികൾ ചെലവഴിച്ച് നടത്തുന്ന പുനരുദ്ധാരണ പ്രവൃത്തിയിൽ അഴിമതി മാത്രമാണുള്ളത്. അടിത്തറ ദ്രവിച്ചിരിക്കെ കോടികൾ ചെലവാക്കി പുതുക്കി പണിതാൽ എത്ര കാലം നിലനിൽക്കുമെന്ന് ഒരുറപ്പുമില്ല.
അതിനാൽ ഇപ്പോൾ നടക്കുന്ന പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്നും ഇല്ലെങ്കിൽ പ്രതിപക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
എൽഡിഎഫ് മണ്ഡലം കൺവീനർ അഡ്വ. കെ.കെ. ഷിബു, നേതാക്കളായ ബെന്നി മൂഞ്ഞേലി, എം.എസ്. ചന്ദ്രബോസ്, മാർട്ടിൻ ബി. മുണ്ടാടൻ, ജോർജ് കുര്യൻ പാറയ്ക്കൽ,സജി വർഗീസ്, ഗ്രേസി ദേവസി, പി.എൻ. ജോഷി തുടങ്ങിയവർ നിലം പൊത്താറായ കെട്ടിട്ടം സന്ദർശിച്ചു.