മഴയിൽ തളർന്നു റബർ ടാപ്പിംഗ്
1568282
Wednesday, June 18, 2025 4:15 AM IST
ജിജു കോതമംഗലം
കോതമംഗലം: തോരാതെ പെയ്യുന്ന മഴ റബർ ടാപ്പിംഗ് മേഖലയെ പ്രതിസന്ധിയിലാക്കി. മഴയത്ത് ടാപ്പിംഗ് നടത്തിയാൽ പുറംഭാഗം (പട്ട) നശിച്ചുപോകുമെന്നു കർഷകർ പറയുന്നു. ഷേഡുകൾ സ്ഥാപിച്ചിട്ടുള്ള മരങ്ങളിലും കനത്ത മഴയിലെ ടാപ്പിംഗ് ലഭിക്കുന്ന പാലിന്റെ അളവിനെ ബാധിക്കും.
തൊഴിലാളി കുടുംബങ്ങൾ കടുത്ത സാമ്പത്തിക സാമ്പത്തിക ഞെരുക്കത്തിലായിരിക്കുകയാണ്. ഇടത്തരം ചെറുകിട കർഷക കുടുംബങ്ങളും, ചെറുകിട വ്യാപാരികളും പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലാണ്.
ജില്ലയിൽ കഴിഞ്ഞയാഴ്ചയിലുണ്ടായ കനത്ത കാറ്റിൽ 6800 റബർ മരങ്ങൾ ഒടിഞ്ഞുവീഴുകയോ മറിയുകയോ ചെയ്തിട്ടുണ്ടെന്നു കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ഇതിൽ അയ്യായിരത്തോളം മരങ്ങൾ നിലവിൽ ടാപ്പിംഗ് നടത്തുന്നവയാണ്. 820 റബർ കർഷകർ തങ്ങളുടെ കൃഷി നശിച്ച വിവരം അധികൃതരെ അറിയിച്ചിട്ടുണ്ട്.
സ്കൂൾ തുറന്നതോടെ കുട്ടികളുടെ യൂണിഫോമും, പുസ്തകങ്ങളും, ഫീസും, യാത്രയും എല്ലാം ചേർന്ന് അധികം പണച്ചെലവുണ്ടാകുന്ന ഘട്ടത്തിലാണ് കനത്ത മഴയിൽ ടാപ്പിംഗ് മേഖല പ്രതിസന്ധിയിലാകുന്നത്.
ദിവസക്കൂലിക്കു പണിയെടുക്കുന്ന ടാപ്പിംഗ് തൊഴിലാളികളെ ഇതു കഷ്ടത്തിലാക്കി. ടാപ്പിംഗ് കുറയുന്പോൾ ആശ്രയിക്കാറുള്ള മറ്റു തൊഴിലുകളും പെരുമഴയിൽ എളുപ്പമല്ല.
മഴ നീണ്ടുനിൽക്കുന്ന സാഹചര്യങ്ങളിൽ തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ഏർപ്പെടുത്താനും സാമ്പത്തിക സഹായം നൽകാനും സർക്കാർ തയാറാകണമെന്ന ആവശ്യം ഉയരുന്നുണ്ട്.