കൃഷിയിടങ്ങളിൽ ദുരിതപ്പെയ്ത്ത് !
1568281
Wednesday, June 18, 2025 4:15 AM IST
കൊച്ചി: പെരുമഴയും കനത്ത കാറ്റും കൃഷിയിടങ്ങളിൽ സങ്കടപ്പെയ്ത്താകുന്നു. ജില്ലയിൽ വാഴ, നെല്ല്, റബർ കൃഷികളിൽ വലിയ നാശനഷ്ടങ്ങളാണ് കാലവർഷം വിതയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 24.5 കോടി രൂപയുടെ കാർഷിക വിളനാശമുണ്ടായെന്നു കൃഷിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂണിൽ മാത്രം മഴയും കാറ്റും നഷ്ടമുണ്ടാക്കിയ കൃഷികൾക്കു കൃഷിവകുപ്പിൽ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള അപേക്ഷകരുടെ എണ്ണം 10,000 കടന്നു. 365 ഓളം ഹെക്ടറിലെ കൃഷിക്കു ചെറുതോ വലുതോ ആയ അളവിൽ കാലവർഷക്കെടുതിയുണ്ടായെന്നും കൃഷി വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
കാറ്റിലും വിലയിടിവിലും ഉലഞ്ഞ് വാഴക്കൃഷി
മൂന്നു മാസം മുന്പു കിലോയ്ക്ക് 60 രൂപയിലധികം വില കിട്ടിയിരുന്ന ഏത്തക്കായ്ക്ക് ഇപ്പോൾ വില നാല്പതിലേക്കു താണു. വിലയിടിവിനൊപ്പം കനത്ത കാറ്റിലും മഴയിലുമുണ്ടായ നാശനഷ്ടങ്ങളും വാഴ കർഷകരെ വെട്ടിലാക്കി.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 2.25 ലക്ഷത്തിലധികം വാഴ ജില്ലയിൽ കാലവർഷക്കെടുതിയിൽ നശിച്ചു. ഇതിൽ പകുതിയിലേറെയും കുലച്ചു പാകമായ വാഴകളാണെന്നു കൃഷിവകുപ്പ് ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
3300 കർഷകരുടെ വാഴക്കൃഷി കാലവർഷത്തിൽ ഇതുവരെ നശിച്ചു. വാഴക്കൃഷിയിൽ മാത്രം ജില്ലയിലെ നഷ്ടം 13 കോടിയലധികമാണ്. ഓണത്തിനു മികച്ച വില പ്രതീക്ഷിച്ചു വിളവെടുക്കാൻ പാകത്തിനു കൃഷി ചെയ്തിരുന്ന വാഴത്തോട്ടങ്ങൾ പലയിടത്തും, വെള്ളം കെട്ടി നശിക്കുന്ന സ്ഥിതിയിലാണ്.
നെല്ല് വെള്ളത്തിൽ
ഭാരിച്ച കൂലിയും നെൽപ്പാടങ്ങളിലെ അനുകൂല സാഹചര്യങ്ങൾ കുറഞ്ഞതും മൂലം നെൽകൃഷി നഷ്ടത്തിലായ കർഷകർക്കു കനത്ത മഴയും ദുരിതമായിട്ടുണ്ട്. 19 ഹെക്ടറിലെ നെൽകൃഷിക്ക് ഇതുവരെ ജില്ലയിൽ നാശം സംഭവിച്ചിട്ടുണ്ട്.
പാകമായ നെല്ല് വെള്ളത്തിലായതും പാടത്തെ രൂക്ഷമായ വെള്ളക്കെട്ടുമെല്ലാം കർഷകർ നേരിടുന്ന പ്രതിസന്ധികളാണ്. അങ്കമാലി, കാലടി, നെടുന്പാശേരി, പെരുന്പാവൂർ, മൂവാറ്റുപുഴ മേഖലകളിലെല്ലാം കാലവർഷം കർഷകരെ കഷ്ടത്തിലാക്കിയിട്ടുണ്ട്.
കാലവർഷക്കെടുതിയിൽ കൃഷി നശിച്ചവർക്കു സർക്കാർ സഹായം ലഭ്യമാക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ജാതിക്ക കൃഷിയെയും കാറ്റും മഴയും ബാധിച്ചു. 4500 ജാതിക്കാ മരങ്ങൾക്കു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാശമുണ്ടായി.
കോതമംഗലം താലൂക്കിന്റെ താഴ്ന്ന മേഖലകൾ ദിവസങ്ങളായി വെള്ളം കെട്ടി കൃഷി നശിക്കുന്ന സ്ഥിതിയിലാണ്. കപ്പ, വാഴ, ഇഞ്ചി തുടങ്ങിയ കൃഷികൾ വെള്ളത്തിനടിയിലായി. അടയ്ക്ക, കുരുമുളക്, പൈനാപ്പിൾ തുടങ്ങിയ കൃഷികളെയും കനത്ത മഴ ബാധിച്ചിട്ടുണ്ട്.