റോഡിലേക്ക് മരംവീണ് വിദ്യാർഥിനി അടക്കം രണ്ടുപേർക്ക് പരിക്ക്
1568271
Wednesday, June 18, 2025 3:58 AM IST
ഏലൂർ: ഏലൂർ പാട്ടുപുരക്കൽ കവലയിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്ര പരിസരത്തെ കൂറ്റൻ ആൽമരത്തിന്റെ ഒരു ഭാഗം റോഡിലേക്ക് ഒടിഞ്ഞു വീണു. സ്കൂൾ കുട്ടിയടക്കം രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
ധാരാളം കുട്ടികളും ജോലിക്ക് പോകാൻ എത്തിയ മുതിർന്നവരും ഇവിടെയുണ്ടായിരുന്നു. സ്വകാര്യ ബസിൽ ആളുകൾ കയറി പ്പോയ ഉടനെയാണ് അപകടമുണ്ടായത്. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഇവിടെ ബസ് കാത്ത് നിന്ന മഞ്ഞുമ്മൽ ഗാർഡിയൻ എഞ്ചൽസ് സ്കൂളിലെ വിദ്യാർഥിനിയും അധ്യാപികയുമാണ് അപകടത്തിൽപ്പെട്ടത്.
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഏലൂർ മന്ത്രത്ത് പമ്പിൽ കൃഷ്ണകുമാറിന്റെ മകൾ കീർത്തി (13) എന്ന കുട്ടിക്ക് തലയ്ക്കാണ് പരിക്ക്. പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റി, അധ്യാപികയായ ഏലൂരിൽ വാടകയ്ക്ക് താമസിക്കുന്ന ചേരാനല്ലൂർ തോട്ടക്കകത്ത് വീട്ടിൽ സ്ലെഫിൻ സാജു ( 54) മഞ്ഞുമ്മൽ ആശുപത്രിയിലുമാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
ഇവർക്ക് കാലിൽ പൊട്ടലുണ്ട്. പരിസരത്തെ മൂന്നോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണിരുന്നു. പ്രദേശത്തെ വൈദ്യുതി നിലച്ചു. സമീപത്തെ കടകൾക്കും നാശനഷ്ടമുണ്ടായി. മണിക്കൂറുകൾ ഗതാഗതക്കുരുക്കുമുണ്ടായി.
ഏലൂർ, പറവൂർ ഭാഗത്തു നിന്നുമെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.