പാലക്കാട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 1024 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
പത്തു ടീമുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 92 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 6,99,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിൽ മലിനീകരണം നടത്തുന്ന സ്ഥലങ്ങളിലുമാണ് സ്ക്വാഡ് പരിശോധന നടത്തിയത്. അനധികൃതമായുള്ള പ്ലാസ്റ്റിക് വിൽപന, പൊതുനിരത്തുകൾ, ഓടകൾ, പൊതുജലാശയങ്ങൾ എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കി വിടുക എന്നീ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയാണ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നിയമനടപടി സ്വീകരിച്ചത്.
പറളി, ഒറ്റപ്പാലം, മണ്ണാർക്കാട്, തെങ്കര, തൃത്താല, ആലത്തൂർ, പാലക്കാട്, കോങ്ങാട്, വടക്കഞ്ചേരി, പട്ടാന്പി, കരിന്പ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് എഡിമാരും ഐവിഒമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.