വികസനത്തിനു വോട്ടെന്ന് എല്‍ഡിഎഫ് എംപി എന്ന നിലയില്‍ നൂറു ശതമാനം ഫണ്ട് വിനിയോഗം ചെയ്ത് മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയതിന് ഇത്തവണയും അംഗീകാരം ലഭിക്കുമെന്ന് തോമസ് ചാഴികാടന്. നവീകരിച്ച റെയില്‍വേ സ്റ്റേഷനുകള്‍, ഇരട്ടപ്പാത, മേല്‍പ്പാലങ്ങള്‍, റോഡുകള്‍, പാസ്പോര്‍ട്ട് കേന്ദ്രം തുടങ്ങി വികസനരേഖ അടിച്ചിറക്കിയാണു പ്രചാരണം. എല്‍ഡിഎഫിനൊപ്പം കേരള കോണ്‍ഗ്രസ് -എം വോട്ടുകള്‍കൂടി കൂട്ടിയാല്‍ വോട്ടിംഗ് പാറ്റേണ്‍ മാറിമറിയുമെന്നും ഇദ്ദേഹം പറയുന്നു. എതിര്മുന്നണികളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍ തോമസ് ചാഴികാടന് ഒരു മാസം മുന്‍പേ പ്രചാരണം തുടങ്ങാനായി.
പഴയ കോണ്‍ഗ്രസ് യുപിഎ മന്ത്രിസഭയില്‍ കേരളത്തിന് ഏറ്റവും വലിയ പ്രാതിനിധ്യം ലഭിച്ചപ്പോള്‍ നടപ്പാക്കിയ കര്‍ഷക വിരുദ്ധ ആഗോള വാണിജ്യകരാറുകളാണ് റബറിനും നെല്ലിനും നാളികേരത്തിനും വിനയായതെന്നും ബിജെപി സര്‍ക്കാരും ഇതേ നിലപാട് തുടരുകയാണെന്നുമാണ് ഇടതുവാദം. സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും ഇവര്‍ നിരത്തുന്നു.
ജനം മാറിച്ചിന്തിക്കുന്നതായി എന്‍ഡിഎ 2019ല്‍ എന്‍ഡിഎ മുന്നണിയിലായിരുന്ന പി.സി. തോമസ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഒന്നര ലക്ഷം വോട്ടുപിടിച്ചു. ഇത്തവണ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥി. എന്‍ഡിഎ വോട്ടിനു പുറമേ ഈഴവ സമുദായ വോട്ടുകളിലും ഇദ്ദേഹം പ്രതീക്ഷവയ്ക്കുന്നു. സ്ഥാനാര്‍ഥിപ്രഖ്യാപനവും പ്രചാരണവും വൈകിത്തുടങ്ങിയത് രണ്ടു ജില്ലകള്‍ അതിരിടുന്ന മണ്ഡലപര്യടനത്തില്‍ പരിമിതിയാണ്.
ഈഴവ സമുദായ വോട്ടുചോര്‍ച്ച തടയാന്‍ സിപിഎം പടിഞ്ഞാറന്‍മേഖലയില്‍ കുടുംബയോഗങ്ങള്‍ നടത്തിവരുന്നു. തുഷാര്‍ യുഡിഎഫ് വോട്ടുകളില്‍ ഒരു ഭാഗം പിടിക്കുമോ എന്നത് യുഡിഎഫിലും നേരിയ ആശങ്കയുളവാക്കുന്നു.
മോദിയുടെ ഇമേജും സമുദായഘടകങ്ങളും നേട്ടമാകുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു. റബറിന് 250 രൂപ ലഭ്യമാക്കാൻ മോദി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് തുഷാറിന്റെ ഉറപ്പ്. ബിജെപി ഭരണകാലത്ത് റബര്‍ ബോര്‍ഡിനും റബര്‍ കര്‍ഷകര്‍ക്കും എന്തു നേട്ടം കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമില്ല. കേന്ദ്രത്തില്‍ ബിജെപി ഭരണം തുടര്‍ന്നാല്‍ കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരം തേടുമെന്നാണു വാദം.
രാഹുല്‍ ഗാന്ധി, ജെ.പി. നഡ്ഡ, പിണറായി വിജയന് തുടങ്ങി നേതാക്കളുടെ വലിയ നിര പ്രചാരണത്തിനെത്തി.