ധന്യന്‍ മാര്‍ ഈവാനിയോസ് അനുസ്മരണ തീർഥാടന പദയാത്രയ്ക്കു തുടക്കമായി
Friday, July 11, 2025 2:17 AM IST
പെരുനാട് (പത്തനംതിട്ട): പുനരൈക്യ ശില്പി ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുനാട്ടിൽനിന്നുള്ള പ്രധാന തീർഥാടന പദയാത്രയ്ക്കു തുടക്കമായി.
രാവിലെ റാന്നി - പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ നടന്ന കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരുന്നു.
പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡല്‍ഹി- ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ബിഷപ് മാത്യൂസ് മോര് പോളികാര്‍പ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷന്‍ ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസ്, കൂരിയാ മെത്രാന് ആന്റണി മാര്‍ സില്‍വാനോസ്, പത്തനംതിട്ട ഭദ്രാസന പ്രഥമ അധ്യക്ഷന്‍ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, വികാരി ജനറാൾമാരായ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ, മോണ്‍. വർഗീസ് മാത്യു കാലായില്‍ വടക്കേതില്‍, മോണ്‍. തോമസ് കയ്യാലയ്ക്കല്‍ അടക്കം നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.
പദയാത്രയ്ക്ക് മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് നേതൃത്വം നല്‍കുന്നത്. നിലയ്ക്കൽ വനമേഖലയിൽനിന്ന് ആഘോഷപൂർവം എത്തിച്ച വള്ളിക്കുരിശ് ഇന്നലെ രാവിലെ കാതോലിക്കാ ബാവ പെരുനാട് ദേവാലയത്തിൽ ഏറ്റുവാങ്ങി. കുർബാനയ്ക്കു ശേഷം പത്തനംതിട്ട രൂപത പ്രസിഡന്റ് ബിബിൻ ഏബ്രഹാമിനു വള്ളിക്കുരിശ് കൈമാറി.
കാതോലിക്കാ പതാക സഭാതല പ്രസിഡന്റ് മോനു ജോസഫും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയിൽനിന്ന് ഏറ്റുവാങ്ങി. ഇന്നു രാവിലെ ഓമല്ലൂരിൽ തിരുവല്ല അതിരൂപത, മൂവാറ്റുപുഴ രൂപത തീർഥാടകസംഘങ്ങൾ പ്രധാന പദയാത്രയ്ക്കൊപ്പം ചേരും.
കൈപ്പട്ടൂര്‍, ചന്ദനപ്പള്ളി, അടൂര്‍ വഴി പുതുശേരി ഭാഗത്ത് വൈകുന്നേരം എത്തും. കൊട്ടാരക്കര, ആയൂർ, പിരപ്പൻകോട് വഴി 14നു വൈകുന്നേരം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ ധന്യൻ മാർ ഈവാനിയോസിന്റെ കബറിങ്കലെത്തും.