മഴയിലും, കാറ്റിലും നെടുംകുന്നത്ത് വ്യാപക നാശം
1599421
Monday, October 13, 2025 7:21 AM IST
നെടുംകുന്നം: മഴയിലും കാറ്റിലും നെടുംകുന്നത്ത് വ്യാപക നാശം. നെടുംകുന്നം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഉണ്ടായ ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും നെടുംകുന്നത്തും പരിസര പ്രദേശങ്ങളിലും വ്യാപകനാശ നഷ്ടംനേരിട്ടു. നിരവധി വീടുകളുടെ മേൽക്കൂര മരം വീണും കാറ്റിലും തകർന്നു. ഒന്നാം വാർഡിൽ പുതുപ്പള്ളി പടവ് പുരയിടത്തിൽ കുഞ്ഞുമോന്റെ വീട് പ്ലാവ് വീണ് ഭാഗികമായി തകർന്നു.
തകടിയേൽ മാത്യുവിന്റെ പുരയിടത്തിൽ വിളവെടുക്കാറായ നിരവധി വാഴകളും, മരച്ചീനികളും നശിച്ചു. വെളിയംകുന്ന് എഴികാട് ഷിബുവിന്റെ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. നെടുംകുന്നം അരണപ്പാറ കളരിക്കൽ ഹരിയുടെ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന വീടിനു മുകളിൽ മരം വീണ് വീടു തകർന്നു. പത്തനാട് ചിറക്കുന്നേൽ ബിനുഭവനിൽ ബിനുമോന്റെ വീടിന്റെ അടുക്കള മരം വീണ് പൂർണമായി തകർന്നു.
നെടുംകുന്നം-മൈലാടി റോഡിലും കുളങ്ങര റോഡിലും മരങ്ങൾ വീണ് ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. പാറക്കൽ-മാനങ്ങാടി, മാന്തുരുത്തി-നെടുംകുന്നം റോഡിലും കങ്ങഴ മുണ്ടത്താനത്തും മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസപ്പെട്ടു. നിരവധി ഇടങ്ങളിൽ വാഴ, കപ്പ തുടങ്ങിയ കൃഷികൾക്ക് വ്യാപക നാശം സംഭവിച്ചു. ഇലയ്ക്കാട് റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡ് ഇളകിവീണു.
നെടുംകുന്നം ഒന്നാം വാര്‍ഡില്‍ പുതുപ്പള്ളിപടവ് പുരയിടത്തില്‍ കുഞ്ഞുമോന്റെ വീട് പ്ലാവ് വീണു തകര്‍ന്നപ്പോള്‍.