വ്യാപാര കരാറിലൂടെ കർഷകരെ അമേരിക്കയ്ക്ക് അടിയറവയ്ക്കരുത്: സംയുക്ത കിസാൻ മോർച്ച
1565427
Saturday, June 7, 2025 1:36 AM IST
കണ്ണൂർ: രണ്ടാം തവണയും അധികാരത്തിൽ വന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തെറ്റായ വ്യാപാര തീരുമാനങ്ങൾ കാരണം അമേരിക്കയിൽ കെട്ടിക്കിടക്കുന്ന പാലുത്പന്നങ്ങളും സോയാബീൻ എണ്ണ, കോഴയിറച്ചി ഉത്പന്നങ്ങളഉം ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാറിൽ കടുത്ത സമ്മർദം ചെലുത്താനള്ള നീക്കം പ്രതിരോധിക്കണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ഉൾപ്പടെയുള്ള സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
അമേരിക്കയിൽ കെട്ടിക്കിടക്കുന്ന പാൽ, ഇറച്ചി ഉത്പന്ന ഇറക്കുമതി രാജ്യത്തെ കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി കർഷക പ്രതിരോധത്തെ തുടർന്ന് നിർത്തി വച്ചിരിക്കുന്ന ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചകൾ അതീവ രഹസ്യമായി ആരംഭിച്ച് പ്രാരംഭകരാർ ഈ മാസം 24ന് ഒപ്പിടാൻ ധാരണയിലെത്തുകയും ചെയ്തിരിക്കുകയാണ്.
കരാർ നടപ്പിലായാൽ ഇന്ത്യയിലെ 15 കോടി ക്ഷീര, കോഴി കർഷകരെയും റബർ കർഷകർ ഉൾപ്പടെയുള്ള കോടിക്കണക്കിന് മറ്റ് കർഷകരുടെയും തകർച്ചയ്ക്ക് കാരണമാകും.
കരാറിനെതിരെ ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യയിലെ പ്രക്ഷോഭ പരിപാടികളെക്കുറിച്ചാലോചിക്കുന്നതിന് ഡൽഹി കർഷക സമര ഐക്യദാർഢ്യ സമിതി നേതാക്കളുടെയും സമര പ്രഖ്യാപന കൺവൻഷൻ നാളെ കണ്ണൂരിൽ നടക്കും.
ഉച്ച കഴിഞ്ഞ് രണ്ടിന് കണ്ണൂർ മഹാത്മാ മന്ദിരത്തിലാണ് സമരപ്രഖ്യാപന കൺവൻഷനെന്ന് സംയുക്ത കിസാൻ മോർച്ചാ നേതാക്കളായ അഡ്വ. കെ.വി. ബിജു, അഡ്വ. ബിനോയ് തോമസ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ഐക്യ ദാർഢ്യ സമിതി നേതാക്കളായ എൻ. സുബ്രമണ്യൻ, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. വിനോദ് എം. പയ്യട എന്നിവർ അറിയിച്ചു.
കരാർ സംസ്ഥാനത്തെ കൃഷിയെയും സാമ്പത്തിക മേഖലയെയും കാര്യമായി ബാധിക്കും എന്നതിനാൽ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് കരാറിൽ നിന്ന് പിൻമാറാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും സംയുക്ത കിസാൻ മോർച്ചയുടെയും കർഷക സമര ഐക്യദാർഢ്യ സമിതികളുടേയും നേതാക്കൾ നിവേദനം നൽകി.