ആറളത്ത് കാട്ടാന രണ്ടു കുടിലുകൾ തകർത്തു; ഗർഭിണിയുൾപ്പെടെ മൂന്നു സ്ത്രീകൾക്ക് പരിക്ക്
1565219
Friday, June 6, 2025 2:10 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയിറങ്ങി രണ്ടു കുടിലുകൾ തകർത്തു. ഓടി രക്ഷപ്പെടുന്നതിനിടെ ഗർഭിണിയടക്കം രണ്ടു സ്ത്രീകൾക്ക് പരിക്ക്. ഗർഭിണിയായ അശ്വനി (26), ലീന(40), ജിഷ്ണു (30) എന്നിവരാണ് കാട്ടാനയ്ക്കു മുന്നിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒന്പതിൽ പൂക്കുണ്ട് മേഖലയിൽ ഇന്നു പുലർച്ചെ അഞ്ചോടെയായിരുന്നു കാട്ടാനയുടെ ആക്രമണം.
പൂക്കുണ്ടിലെ ലീന, തങ്കമ്മ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആന തകർത്തത്. ലീനയുടെ സഹോദരന്റെ ഭാര്യയാണ് അശ്വിനി. തങ്കമ്മയുടെ മകനാണ് ജിഷ്ണു. പഴയ തകർന്ന ആനമതിലിനോട് ചേർന്ന് ഭാഗത്തുള്ള വന്യജീവി സങ്കേതത്തിൽനിന്നും ഇറങ്ങിയ ആനയാണ് ആക്രമണം അഴിച്ചുവിട്ടത്. പിഞ്ചുകുട്ടികൾ അടക്കം 25 പേരാണ് കുടിലുകളിൽ ഉണ്ടായിരുന്നത്. വലിയൊരു ദുരന്തമാണ് ഒഴിവായത്.
പുറത്തിറങ്ങിയ രണ്ട് ആനകളിൽ ഒരാനയാണ് കുടിലിനു നേരേ ആക്രമണം നടത്തിയത്. ആന കുടിലിനു നേരേ തിരിഞ്ഞതോടെ ലീനയും അശ്വനിയും ഓടി രക്ഷപ്പെടുന്നതിനിടയിലാണ് രണ്ടുപേർക്കും പരിക്കേറ്റത്. അശ്വനിയുടെ ചെവിക്ക് സമീപത്തായാണ് പരിക്ക്. പരിക്കേറ്റ മൂന്നുപേരേ യും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയായ അശ്വനിയെ കൂടുതൽ ചികിത്സയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മൂന്നുമാസത്തിനുള്ളിൽ പുനരധിവാസ മേഖലയിൽ കാട്ടാന തകർക്കുന്ന പതിനാലാമത്തെ വീടാണിത്. കഴിഞ്ഞ ദിവസമാണ് അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ ഗൃഹനാഥയെ കാട്ടാന ആക്രമിച്ച് പരിക്കേല്പിച്ചത്. വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ച ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വനപാലകർ മോശമായി
പെരുമാറിയെന്ന് ആക്ഷേപം
കാട്ടാനയുടെ ആക്രമണം നടന്ന സ്ഥലത്തെത്തിയ വനപാലക സംഘത്തിലെ ഉദ്യോഗസ്ഥർ തങ്ങളോട് മോശമായി പെരുമാറിയതായി ലീന പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആക്രമണത്തിൽപെട്ടവർ വനപാലകരുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് പോകാൻ തയാറായില്ല.
വേറെ വാഹനത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ നാട്ടുകാർ ചേർന്ന് അനുനയിപ്പിച്ച് വനം വകുപ്പ് വാഹനത്തിൽ കയറ്റി പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഇന്നലെ ആറളം ഫാം സ്കൂൾ പരിസരത്ത് പത്തിലധികം വരുന്ന കാട്ടാനക്കൂട്ടം തമ്പടിച്ച് ഭീഷണി സൃഷ്ടിച്ചിരുന്നു. എന്നാൽ, ആനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് തയാറായില്ല.