അനധികൃത മണ്ണെടുപ്പ്: ചാലിങ്കാലിൽ ദേശീയപാതയോരത്ത് രൂപപ്പെട്ടത് തടാകം
1564448
Tuesday, June 3, 2025 1:56 AM IST
പെരിയ: ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ അനധികൃതമായി മണ്ണെടുത്ത് കടത്തിയതൂമൂലം ചാലിങ്കാലിൽ രൂപപ്പെട്ടത് മൂന്നേക്കറോളം വിസ്തൃതിയുള്ള തടാകം. വെള്ളിയാഴ്ച വൈകുന്നേരം മഴ മാറിയിട്ടും ദേശീയപാതയുടെ പടിഞ്ഞാറുവശത്തുള്ള തണ്ണോട്ട് റോഡിലേക്ക് ശക്തിയായി വെള്ളമൊഴുകിയിരുന്നു. സമീപത്തെ വീടുകൾക്കു ചുറ്റും വെള്ളമൊഴിയാതായതോടെ നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ പരാതിയുമായെത്തി.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷനും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ചാലിങ്കാലിൽ രൂപപ്പെട്ട കൃത്രിമ തടാകത്തിൽ നിന്നാണ് വെള്ളമൊഴുകുന്നതെന്ന് കണ്ടെത്തിയത്.
ദേശീയപാതയോരത്ത് മണ്ണു കൂട്ടിയിട്ട് പുറത്തുനിന്നുള്ള കാഴ്ച മറച്ചാണ് പാതയിൽനിന്ന് 100 മീറ്ററോളം മാറിയുള്ള കുന്നിൻപ്രദേശത്തുനിന്ന് നിർബാധം മണ്ണെടുത്ത് കടത്തിയത്. തറനിരപ്പിനേക്കാൾ വളരെ ആഴത്തിലാണ് ഇവിടെ കുഴിച്ചത്. മഴ പെയ്ത് ഇവിടം മുഴുവൻ വെള്ളം നിറഞ്ഞപ്പോൾ മാത്രമാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കരാർ കമ്പനിയുടെ തൊഴിലാളികൾ ഈ വെള്ളം അല്പാല്പമായി ഒഴുക്കിവിടാൻ ശ്രമിച്ചതാണ് മഴ തോർന്നിട്ടും വെള്ളമൊഴുക്ക് നിൽക്കാത്ത സാഹചര്യം സൃഷ്ടിച്ചത്.
നിറഞ്ഞുനിൽക്കുന്ന വെള്ളത്തിന്റെ സമ്മർദം മൂലം ഇവിടം പൊട്ടിയൊഴുകിയാൽ സമീപപ്രദേശങ്ങളെയാകെ ബാധിക്കുന്ന ഉരുൾപൊട്ടലാകും ഫലമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്തധികൃതർ നടത്തിയ അന്വേഷണത്തിൽ റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതിയില്ലാതെയാണ് ഇവിടെനിന്ന് ലക്ഷക്കണക്കിന് ലോഡ് മണ്ണെടുത്ത് കടത്തിയതെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ടും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാലിങ്കാൽ പ്രദേശത്തെ ദേശീയപാതയുടെ എല്ലാ നിർമാണപ്രവർത്തനങ്ങളും തത്കാലം നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവ് നല്കി.