സമര പോരാളികള്‍ ഒത്തുചേര്‍ന്നു; സ്മരണകള്‍ പെയ്തിറങ്ങി
1564211
Monday, June 2, 2025 2:15 AM IST
രാമന്തളി: വായുവും ജലവും മലിനമാക്കപ്പെട്ട അവസ്ഥയില്‍ ജീവിതം ദുസഹമായപ്പോള്‍ സമര പോരാട്ടങ്ങളുമായി രംഗത്തിറങ്ങേണ്ടിവന്ന ജനതയുടെ വിജയാഘോഷത്തില്‍ സമര ഓര്‍മകള്‍ പെയ്തിറങ്ങി. നേവിയുടെ മാലിന്യപ്ലാന്റിലെ ചോര്‍ച്ചക്കെതിരെ 90 ദിവസം നീണ്ടുനിന്ന സമരങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നിറവേറ്റപ്പെട്ടതിന്റെയും പതിനഞ്ചോളം കേസുകള്‍ കോടതി തള്ളിയതിന്റെയും പശ്ചാത്തലത്തിലാണു സമര ഭൂമിയില്‍ വിജയാഘോഷം സംഘടിപ്പിച്ചത്.
2017 ജനുവരിയില്‍ രാമന്തളി ജനവാസകേന്ദ്രത്തിലെ കിണറുകളിലെ വെള്ളത്തില്‍ മാലിന്യം കലരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് ജനാരോഗ്യസംരക്ഷണ സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് സമര രംഗത്ത് ഇറങ്ങിയത്. പ്രതിഷേധ മാര്‍ച്ച്, രാപ്പകല്‍ സത്യഗ്രഹ സമരം എന്നിയ്ക്കുശേഷം മലിനജലം നിറച്ച കുടവുമായി നാവിക അക്കാദമി കവാടത്തിലേക്കും കണ്ണൂര്‍ കളക്ടറുടെ വസതിയിലേക്കും മാര്‍ച്ച് നടത്തി.
സമരം അവസാനിക്കുന്ന 2017 മേയ് 24 വരെ 90 ദിവസത്തോളം നാട്ടുകാര്‍ സമരമുഖത്തായിരുന്നു. പ്രതിഷധ സമരങ്ങളിലായി സ്ത്രീകളടക്കം നൂറിലധികം ആളുകളുടെ പേരിലാണു പോലീസ് കേസെടുത്തിരുന്നത്.
സമരം അവസാനിച്ചിട്ടും സമരക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ അവസാനിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. സമരം അവസാനിപ്പിക്കാന്‍ വികേന്ദ്രീകൃത മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന ഒത്തുതീര്‍പ്പുവ്യവസ്ഥയനുസരിച്ച് അഞ്ചാമത്തെയും ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രശ്നപരിഹാരമായതോടെയാണു സമരരംഗത്തുണ്ടായിരുന്നവര് ഒത്തുചേര്‍ന്നത്. സമര പോരാട്ടങ്ങള്‍ നടന്ന നാവിക അക്കാദമിയിലെ പ്രധാന കവാടമായ പയ്യന്നൂര്‍ ഗേറ്റിനു സമീപമാണ് സമരക്കാർ ഒത്തുചേര്‍ന്ന് സമാരാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും സമരവിജയം ആഘോഷിക്കുകയും ചെയ്തത്.
സമരസമിതി ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി. രാജേന്ദ്രകുമാര്‍, പി.പി. നാരായണി, ചന്ദ്രന് കൊടക്കല്‍, സുനില്‍ രാമന്തളി, എ. ലീലാമണി, പി.കെ. നാരായണന്, കെ.പി. സുരേശന്, വിനോദ് കുമാര്‍ രാമന്തളി, കെ.പി. ഹരീഷ്കുമാര്‍, കെ.എം. അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.