വർഷം ഒന്നു കഴിഞ്ഞിട്ടും ഇടിഞ്ഞ മതിൽ റോഡിൽ തന്നെ
1563947
Sunday, June 1, 2025 2:06 AM IST
കാർത്തികപുരം: കഴിഞ്ഞ തവണത്തെ കനത്ത മഴയിൽ തകർന്ന കാർത്തികപുരം ഗവ. വൊക്കേഷണ ൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിന്റെ ഭാഗങ്ങൾ വർഷം ഒന്നുകഴിഞ്ഞിട്ടും റോഡിൽ നിന്ന് നീക്കം ചെയ്യാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ജൂൺ മാസം തുടക്കത്തിലാണ് മുറ്റവും മതിലും ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്.
ഇതേത്തുടർന്ന് കാർത്തിപുരം പാറോത്തുമല റൂട്ടിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ആറുമീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തി 40 മീറ്ററോളം നീളത്തിലാണ് തകർന്നു വീണത്. ഇത് ഇപ്പോഴും റോഡിൽ കിടക്കുന്നതിനാൽ വാഹന-കാൽനട യാത്രികർക്ക് കടുത്ത ദുരിതമാണ്. സ്കൂൾ തുറക്കാറായിട്ടും ഈ ദുരവസ്ഥയ്ക്ക് പരിഹാര ഉണ്ടാക്കാത്തതിൽ രക്ഷിതാക്കൾക്കും പ്രതിഷേധമുണ്ട്.
നാലുമീറ്റർ ടാറിംഗ് ചെയ്ത റോഡിൽ ഏകദേശം ഒരു മീറ്ററിന് താഴെ മാത്രമാണ് വാഹനങ്ങൾ കടന്നു പോകുന്നതിന് അവശേഷിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ പിറകിൽ ഇരിക്കുന്നവരെ ഇറക്കിയ ശേഷമാണ് ഇതിലൂടെ കടന്ന് പോകുന്നത്. സ്കൂൾ പിടിഎയുടെ ഇടപെടലിനെ തുടർന്ന് 90,00,000 രൂപ പൂനർനിർമാണത്തിനു അനുവദിച്ചെങ്കിലും, നാളിതുവരെയായി നിർമാണ പ്രവൃത്തികൾ തുടങ്ങിയിട്ടില്ല.
സ്കൂൾ തുറക്കുന്ന കനത്ത മഴയുള്ള സമയത് ഭാഗികമായി നിൽക്കുന്ന സംരക്ഷണ ഭിത്തി വലിയ അപകടാവസ്ഥ ക്ഷണിച്ചു വരുത്തമോ എന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.