ഉരുപ്പുംകുറ്റി, കരിക്കോട്ടക്കരി കുരിശുമല പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം
1563451
Friday, May 30, 2025 1:34 AM IST
ഇരിട്ടി: ഉരുപ്പുംകുറ്റിയിലും കരിക്കോട്ടക്കരി കുരിശുമല പ്രാദേശങ്ങളിൽ കാട്ടാന കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. രണ്ടാഴ്ചയിലധികമായി പദേശത്ത് ആനക്കൂട്ടം വ്യാപക കൃഷി നാശമാണ് വരുത്തുന്നത്. കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ് ഇതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
ആറളം ഫാമിൽ നിന്നും തുരുത്തുന്ന ആനകളാണ് പ്രദേശത്തെത്തി കൃഷിനാശം വരുത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വനം വകുപ്പിനെ വിവരം അറിയിക്കുന്പോൾ അധികൃതർ എത്തി പരിശോധന നടത്തി അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടുകയല്ലാതെ മറ്റൊന്നും ലഭിക്കാറില്ലെന്നും, കഴിഞ്ഞ വർഷം ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചപ്പോൾ 8000 രൂപയാണ് ആകെ നഷ്ടപരിഹാരം നല്കിയതെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ഉരുപ്പുംകുറ്റിയിലെ കുന്നിനി സണ്ണിയുടെ മൂന്നു വർഷം പ്രായമായ 200 ഓളം കവുങ്ങിൻ തൈകളാണ് ആന നശിപ്പിച്ചത്. റബർ, തെങ്ങ്, കശുമാവ് തുടങ്ങി പ്രദേശത്തെ നിരവധി പേരുടെ കാർഷിക വിളകളും ആനക്കൂട്ടം നശിപ്പിച്ചു. കൂമൻന്തോട് കുരിശുമലയിലും കാട്ടനകൂട്ടം ഏക്കറു കണക്കിന് കൃഷിയാണ് നശിപ്പിച്ചത്. കുന്നേത്തടത്തിൽ റോബിന്റെ രണ്ട് ഏക്കർ കൃഷിയിടത്തിലെ കൃഷി ഏകദേശം പൂർണമായും കാട്ടാന കൂട്ടം നശിപ്പിച്ചു.
റബർ, വാഴ, കശുമാവ് , തെങ്ങ്, കവുങ്ങ് തുടങ്ങി സർവ വിളകളും കാട്ടാനകൾ നശിപ്പിച്ചു. ബെന്നി ഈഴംകുന്നേൽ, അബിൻ ബെന്നി, ജിൻസി മാത്യു, റോബിൻ ചെറിയാൻ, അപ്പച്ചൻ പുത്തൻവീട്ടിൽ, ലൗലി പുത്തൻപറമ്പിൽ, അപ്പച്ചൻ പുത്തൻപറമ്പിൽ എന്നിവരുടെ കൃഷിയിടത്തിലും കൃഷി നശിപ്പിച്ചു. രണ്ടാഴ്ചമുന്പ് പ്രദേശത്തെ ഒരു വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പകൽ സമയത്തപോലും കർഷകന് വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.