"കാത്തിരിപ്പ് കഴിഞ്ഞു, നടന്നത് അസാധാരണ സംഭവം'
1563385
Thursday, May 29, 2025 7:57 AM IST
വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം കിട്ടുന്നതുമായി ബന്ധപ്പെട്ട് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വത്തിക്കാനുമായി നടത്തിയ കത്തിടപാടുകൾക്കും പഠനങ്ങൾക്കും 2023 മുതൽ തലശേരി അതിരൂപത ചാൻസലർ ഫാ.ബിജു മുട്ടത്തുകുന്നേലും സാക്ഷിയാണ്. വിളക്കന്നൂർ ദിവ്യകാരുണ്യ അദ്ഭുതത്തെക്കുറിച്ചുള്ള കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചപ്പോൾ:
" പരിശോധനയ്ക്കായി പലപ്പോഴും തിരുവോസ്തിയുമായി തലശേരിയിൽനിന്നും ബംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലേക്ക് പോകേണ്ടി വന്നു. ഇതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ റോമിൽ നിന്നും നിർദേശം ഉണ്ടായിരുന്നു. സഭയിൽ ഇത്തരം അസാധാരണസംഭവം നടന്നു കഴിഞ്ഞാൽ കാത്തിരിപ്പിന്റെ ഒരു സമയം ഉണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകുന്പോൾ ആൾക്കാർ ഒരുമിച്ചുകൂടുന്നത് പതിവാണ്. എന്നാൽ, ഇതിൽ എന്തെങ്കിലും കൃത്രിമത്വം ഉണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. അത് സഭ ശരിയായ രീതിയിൽ സമയമെടുത്ത് പഠിച്ചു. വത്തിക്കാനിലെ തിരുസംഘത്തിന്റെ നിർദേശമനുസരിച്ച് ഓരോ കാര്യങ്ങളും രഹസ്യാത്മകതയോടെ ചെയ്തു. ഇതൊരു അസാധാരണമായ സംഭവം ആണെന്ന് പ്രഖ്യാപിക്കുന്നതിൽ തടസമില്ലെന്ന് വത്തിക്കാൻ തിരുസംഘം ഒടുവിൽ അറിയിക്കുകയായിരുന്നു. ദൈവം ഒരു അടയാളം തരുന്നു. ആ അടയാളം ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടോ എന്ന് സഭ പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് വർഷങ്ങൾ നീണ്ട പഠനം എടുത്തത്.
തിരുവോസ്തിയിൽ യേശുവിന്റെ രൂപം തെളിഞ്ഞ സംഭവത്തിൽ ശാസ്ത്രീയ രീതിയിലുള്ള പഠനം നടത്തുന്നതിന് ഇന്ത്യയിൽ സൗകര്യം ഉണ്ടോയെന്ന് റോമിൽനിന്ന് ചോദിച്ചപ്പോൾ ബംഗളൂരുവിൽ അതിനുള്ള സൗകര്യം ഉണ്ടെന്ന് അറിയിച്ചു. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ലാബിൽ ആധുനികമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പഠനം നടത്തിയത്.
തിരുവോസ്തിയിൽ തെളിഞ്ഞിരിക്കുന്ന ഛായാചിത്രത്തിൽ തിരുവോസ്തിയിലെ പദാർഥത്തിന്റെ അംശം തന്നെയാണോ അതോ പുറമേ നിന്നുള്ള പദാർഥത്തിന്റെ അംശം ആണോയെന്നായിരുന്നു പരിശോധിച്ചിരുന്നത്. കൂടാതെ ആരെങ്കിലും രൂപം വരച്ചു ചേർത്തതാണോയെന്ന പരിശോധനയും നടത്തിയിരുന്നു. ഈ പഠനത്തിൽ കണ്ടെത്തിയത് തിരുവോസ്തിയുടെ അതേ പദാർഥങ്ങൾ തന്നെയായിരുന്നു യേശുവിന്റെ ഛായാചിത്രത്തിലുള്ളതെന്നാണ്.
ശാസ്ത്രജ്ഞൻമാരുടെ മൂന്നംഗസംഘമായിരുന്നു ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ഇവരുടെ പഠനം വിലയിരുത്താൻ ഒപ്പം ദൈവശാസ്ത്രജ്ഞന്മാരും ഉണ്ടായിരുന്നു. തുടർന്ന് പഠന റിപ്പോർട്ട് വത്തിക്കാന് സമർപ്പിച്ചു. നീണ്ട കാത്തിരിപ്പിന് ശേഷമാണ് വത്തിക്കാനിൽനിന്ന് അറിയിപ്പ് വരുന്നത്. ഇതൊരു അസാധാരണമായ സംഭവം ആണെന്ന് പ്രഖ്യാപിക്കുന്നതിൽ തടസമില്ലെന്ന് വത്തിക്കാൻ തിരുസംഘം അറിയിക്കുകയായിരുന്നു. ഇതിന്റെ ഡിക്രി തയാറാക്കി അതിനെ, മലയാളത്തിൽ പരിഭാഷപ്പെടുത്തി റോമിന് സമർപ്പിക്കാൻ അറിയിച്ചു.
അങ്ങനെ, റോമിലേക്ക് അയച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പിനും സിബിസിഐയും പ്രസിഡന്റിനും നല്കാൻ പറഞ്ഞു. എല്ലാം നടപടിക്രമങ്ങളും പാലിച്ചശേഷം ദൈവജനത്തെ അറിയിക്കാൻ റോമിൽനിന്നും നിർദേശിക്കുകയായിരുന്നു. മേയ് ഒൻപതിനാണ് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ വച്ച് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം 31 നടക്കും.