എളയാവൂർ, വലിയന്നൂർ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ്; ഇരുപത് വീടുകൾ തകർന്നു; ഒരാൾക്ക് പരിക്ക്
1563447
Friday, May 30, 2025 1:34 AM IST
കണ്ണൂർ: വാരം, വലിയന്നൂർ, എളയാവൂർ പ്രദേശങ്ങളിൽ ഇന്നലെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകനാശനഷ്ടം. ഇരുപതോളം വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ ഏഴോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വലിയന്നൂർ റോഡരികിലെ മുണ്ടേരി ചാപ്പയിലെ ഉത്തമന്റെ ലോട്ടറി സ്റ്റാൾ ചുഴലിക്കാറ്റിൽ പാറിപ്പോയി. സ്റ്റാളിലുണ്ടായിരുന്ന ഉത്തമന് തെറിച്ചുവീണ് മുഖത്തും കൈകാലുകൾക്കും പരിക്കേറ്റു. നിരവധി കച്ചവടസ്ഥാപനങ്ങളുടെ മേൽക്കൂരകളും ഷീറ്റുകളും പാറിപ്പോയി. റോഡിൽ നിർത്തിയിട്ട കാർ മീറ്ററുകൾക്കപ്പുറത്തേക്കാണ് എടുത്തുകൊണ്ടുപോയത്. മുഴങ്ങുന്ന ശബ്ദത്തോടെ എത്തിയ ചുഴലിക്കാറ്റിൽ മിനുട്ടുകൾക്കമാണ് കനത്ത നാശനഷ്ടം ഉണ്ടായത്.
വസുമതിയുടെ വസുമതി ഫ്ലോർ മില്ലിന് മുകളിൽ മരം വീണു നാശനഷ്ടമുണ്ടായി. മുൻവശത്തെ ഷീറ്റുകൾ ദൂരെ നിലംപതിച്ചു.തൊട്ടടുത്ത പറമ്പിലെ പ്രഭാകരന്റെ വീടിന് മുകളിലും മരം വീണു നാശനഷ്ടമുണ്ടായി. എളയാവൂർ ധർമോദയം എൽപി സ്കൂളിന് മുകളിൽ മരം വീണ് ഓടുകൾ തകർന്നു. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിന്റെ മേൽക്കൂര ഉൾപ്പെടെ കഴിഞ്ഞ ദിവസം പുതുക്കിപ്പണിതതെന്ന് അധ്യാപിക പറഞ്ഞു.
സ്കൂൾ റോഡിൽ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആയങ്കി റോഡിലെ സരോജിനിയുടെ പറമ്പിലെ മരം കടപുഴകി തൊട്ടടുത്ത ഇഖ്ബാലിന്റെ മെഹറാസ് എന്ന വീടിനു മുൻവശമാണ് വീണത്. വൈദ്യുതി തൂൺ ഉൾപ്പെടെ തകർന്ന് വീണ് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
തൊട്ടടുത്ത സതീശന്റെ വീട്ടിലെ മരം വീണ് വൈദ്യുതി തൂണുകളും സുരേന്ദ്രന്റെ വീടിന്റെ ഓടുകളും തകർന്നു.ആയങ്കി കനാലിന് സമീപത്തെ കെ.എം. ബാലകൃഷ്ണന്റെ വീടിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കുന്നത്ത് അലി, വാരം തക്കാളി പീടികക്ക് സമീപത്തെ പി.പി. രാമകൃഷ്ണൻ, സിദ്ധിഖ് പള്ളിക്ക് സമീപത്തെ പി.പി. സുരേശൻ, പി.പി. രവീന്ദ്രൻ എന്നിവരുടെ വീടുകൾക്ക് മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി. ആയങ്കി റോഡിൽ താഹിറ, ഗഫൂർ എന്നിവരുടെ വീടിന്റെ മേൽക്കൂരകൾ കാറ്റിൽ നിലം പതിച്ചു.
വാരം കടാങ്കോട് റോഡിൽ പി.പി.സുരേശന്റെ വീടിന് മുകളിൽ കൂറ്റൻ മാവ് കടപുഴകി വീണു. ശാസ്താംകോട്ട ലക്ഷം വീട് കോളനിയിലെ അമ്മാളുവിന്റെ വീട് തകർന്നു. വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചതിനാൽ അപകടം ഒഴിവായി.മേഖലയിലെ വൈദ്യുതി ലൈനുകളും പോസ്റ്റുകളും കേബിളും ഉൾപ്പെടെ തകർന്ന് വൻ നാശനഷ്ടമാണുണ്ടായത്. അഗ്നിശമനസേന, യൂത്ത് ബ്രിഗേഡ്, നാട്ടുകാർ എന്നിവർ ചേർന്ന് മരങ്ങളടക്കം മുറിച്ചുമാറ്റി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കൗൺസിലർമാരായ കെ. പി. അബ്ദുൾ റസാഖ്, പി.പി. വത്സലൻ, ശ്രീജ ആരംഭൻ, റവന്യൂ- വില്ലേജ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.