ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പേരാവൂർ താലൂക്ക് ആശുപത്രി
1563373
Thursday, May 29, 2025 7:46 AM IST
പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത് ആശുപത്രിയുടെ പ്രവർത്തനത്തിന്റെ താളം തെറ്റിക്കുന്നു. ഡോക്ടർമാരുടെ കുറവ് കാരണം രാത്രികാല അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിർത്തി വച്ചത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്.
സൂപ്രണ്ട് ഉൾപ്പെടെ 14 ഡോക്ടർമാരുടെ തസ്തിക നിലവിലുള്ള ആശുപത്രിയിൽ മൂന്ന് ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഒരു ഡോക്ടർ ദീർഘകാല അവധിയിൽ ആയതിനാലും ഒരു ഡോക്ടർ ട്രൈബൽ മൊബൈൽ യൂണിറ്റിലേക്ക് നിയമിക്കപ്പെട്ടതിനാലും സ്ഥാപനത്തിലെ ഏക ഗൈനക്കോളജി വിഭാഗം ഡോക്ടർ 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥ നേരിടുന്നുണ്ട്.
ഒരു ദിവസം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നതിലേക്കായി കുറഞ്ഞത് അഞ്ച് ഡോക്ടർമാർ ആവശ്യമാണെന്നിരിക്കെ രണ്ടു പേരുടെ സേവനമേ ലഭിക്കുന്നുള്ളൂ. കൂടാതെ മഴക്കാല രോഗങ്ങൾ മലയോര മേഖലകളിൽ വ്യാപിക്കുമ്പോൾ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, പനി ക്ലിനിക് ഉൾപ്പെടെ പ്രവർത്തിക്കാതിരിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായേക്കാനും സാധ്യതയുണ്ട്.
ഡോക്ടർമാരുടെ കുറവ് പരിഹരിക്കണം: കെജിഎംഒഎ
കണ്ണൂർ: ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പട്ടു. ഡോക്ടർമാരുടെ കുറവ് കാരണം രാത്രികാല അത്യാഹിത വിഭാഗത്തിന്റെ സേവനം നിർത്തിവേക്കേണ്ടി വന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്. ഡോക്ടർമാരുടെ നിയമന കാര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടായില്ലെങ്കിൽ കെജിഎംഒഎ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.