പ്രധാനമന്ത്രിക്ക് രാജ്യസുരക്ഷയെക്കാൾ പ്രധാനം തെരഞ്ഞെടുപ്പ്: എം.എ. ബേബി
1563386
Thursday, May 29, 2025 7:57 AM IST
കണ്ണൂർ: രാജ്യ സുരക്ഷയേക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനം തെരഞ്ഞെടുപ്പെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. പഹൽഗാമിൽ 26 പേർ തീവ്രവാദി ആക്രമണ ത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് വിളിച്ചുചേർത്ത രണ്ട് സർവകക്ഷി യോഗങ്ങളിലും രാജ്യത്തുണ്ടായിട്ടും പ്രധാനമന്ത്രി പങ്കെടുത്തില്ല. ആദ്യത്തെ സർവകക്ഷി യോഗം നടക്കുന്ന സമയം ബിഹാറിൽ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന തിരക്കിലായിരുന്ന പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
ഗാന്ധിജിയിലേക്ക് മടങ്ങൂ; രാജ്യത്തെ രക്ഷിക്കൂ എന്ന പ്രമേയവുമായി കോൺഗ്രസ്-എസ് പുനഃസ്ഥാപന വാർഷികാഘോഷം കണ്ണൂർ ചേംബർ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എ. ബേബി. യൂണിയൻ ടെറിട്ടറിയിൽപ്പെട്ട കാഷ്മീരിൽ സകല സുരക്ഷ സംവിധാനങ്ങളും ലംഘിച്ച് അതിർത്തി യിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള പഹൽഗാമിൽ തീവ്രവാദികൾ എത്തിയത് ഗുരുതര സുര ക്ഷാ വീഴ്ചയാണ്. പോലീസ്, അർധ സൈനിക വിഭാഗം, പട്ടാളം, അതിർത്തി രക്ഷാസേന ഇവരുയൊക്കെ കണ്ണുവെട്ടിച്ച് പഹൽഗാമിൽ എത്തി 26 പേരെ മതം ചോദിച്ച് കൊലപ്പെടുത്തി സുരക്ഷിത മായി രക്ഷപെട്ടതും, അവരെ ഇതുവരെ പിടികൂടാൻ കഴിയാത്തതും കേന്ദ്ര സർക്കാരിന്റെ ഗുരുതര വീഴ്ചയാണ് വ്യക്തമാകുന്നത്.
പഹൽഗാം സംഭവത്തിൽ എല്ലാ പ്രതിപക്ഷ കക്ഷികളും പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെവിക്കൊള്ളാൻ പ്രധാനമന്ത്രി തയാറായില്ല. നീതി ആയോഗ് യോഗം വിളിച്ചാൽ പോലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് അവഗണനയാണ്.
ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി പരിശ്രമിക്കുന്ന പിണറായി സർക്കാരിന് വിണ്ടും തുടർച്ചയുണ്ടാകുമെന്ന് എം.എ. ബേബി പറഞ്ഞു.
കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്-എസ് ദേശീയ ജനറൽ സെക്രട്ടറി ഉമേഷ് ചന്ദ്ര ശർമ മുഖ്യപ്രഭാഷണം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, കെ.കെ. ജയപ്രകാശ്, ഉഴമലക്കൽ വേണുഗോപാൽ, സി.ആർ. വത്സൻ, ടി.പി.ആർ വേശാല, ടി.വി. വർഗീസ്, മാത്യു കോലഞ്ചേരി, ബാബു ഗോപിനാഥ്, കെ.എം. വിജയൻ എന്നിവർ പ്രസംഗിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പരിപാടികൾ ആരംഭിച്ചത്. കോൺഗ്രസ്-എസ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഇ. ജനാർദനന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഇ.ജെ. സ്മാരക അവാർഡും വിതരണം ചെയ്തു.