കനത്ത മഴയും കാറ്റും ; നാടും നഗരവും വെള്ളത്തിൽ
1563716
Saturday, May 31, 2025 1:28 AM IST
കണ്ണൂർ: കനത്തമഴയിൽ ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകിയതോടെ പല സ്ഥലങ്ങളിലും പുഴയോരത്ത് താമസിക്കുന്നവരെ മാറ്റി താമസിപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ മരം പൊട്ടിവീണ് വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. നാലുവയൽ, കുറുവ, നീർച്ചാൽ, അഞ്ചുകണ്ടി, കക്കാട്, ചാലാട്, പള്ളിയാംമൂല, ചാല എന്നീ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കണ്ണൂർ താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്ന പ്രധാന റോഡായ താവക്കര എടാട്ട് പള്ളി റോഡിലെ 10 കുടുംബങ്ങളെ റവന്യൂ അധികാരികളുടെ നിർദേശപ്രകാരം അഗ്നിരക്ഷാസേന ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറ്റി. റസ്ക്യൂ ബോട്ടിലാണ് ഇവരെ താവക്കരയിൽ നിന്നും ഒഴിപ്പിച്ചത്. പുഴാതി കക്കാട് ചെക്കിച്ചിറ ഭാഗത്ത് വെള്ളപ്പൊക്ക ഭീഷണിയിലായ രണ്ട് കുടുംബങ്ങളെ റവന്യൂ അധികൃതരുടെ സാന്നിധ്യത്തിൽ അഗ്നിരക്ഷാസേന സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരും ബന്ധുവീടുക്കളിലേക്ക് മാറി.
കക്കാട് പുഴ കരകവിഞ്ഞൊഴുകി പള്ളിപ്രം റോഡിൽ ഗതാഗതം സ്തംഭിച്ചു. കണ്ണൂർ പാസ്പോർട്ട് ഓഫീസിനു സമീപം പടന്ന തോടിന് സമീപമുള്ള 40 ഓളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. നഗരത്തിൽ പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ, റെയിൽവേ സ്റ്റേഷന് സമീപം തുടങ്ങിയ സ്ഥലങ്ങളും വെള്ളത്തിനടിയിലായി.
വളപട്ടണത്ത് മണ്ണ് ഇടിഞ്ഞ് വീണ് പി. രതീഷിന്റെ വീട് മതിലിടിഞ്ഞ് ഭാഗികമായി തകർന്നു. ഗതാഗത പരിഷ്കരണത്തെ തുടർന്ന് പുതിയതെരുവിൽ സ്ഥാപിച്ച താത്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം മഴയിൽ തകർന്നു വീണു. രാത്രിയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. താവക്കരയിൽ വെള്ളം കയറി വീടുകളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ ഭിന്നശേഷിക്കാരായ നാഗമ്മാൾ, എട്ടുവയസുകാരി മീനു, സന്ധ്യ, ചിന്നത്തെ എന്നിവരെ സ്വദേശത്തേക്ക് പോകാനായി ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
നഗരത്തിലെ ഹോട്ടൽ ജീവനക്കാരായ അഭിലാഷ്, രവീന്ദ്രൻ, പ്രദീപ്, സുലബ്, അഭിലാഷ് എന്നിവരെ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ടിലാണ് പുറത്തെത്തിച്ചത്. വെള്ളം കയറിയ വീടുകളിൽ ഉള്ളവരെ ബന്ധുവീടുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങലിലേക്കും മാറ്റിപ്പാർപ്പിച്ചു.
എംടിഎം സ്കൂളിൽ കോർപറേഷൻ ക്യാന്പ് തുറന്നിട്ടുണ്ടെങ്കിലും ആരും ക്യാന്പിലേക്ക് മാറിയിട്ടില്ല. മേയർ മുസ്ലിഹ് മഠത്തിൽ, മുൻ മേയർ ടി.ഒ. മോഹനൻ, വാർഡ് കൗൺസിലർ സുരേഷ് ബാബു എളയാവൂർ, കോർപറേഷൻ ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി. വീടുകളിലടക്കം വെള്ളം കയറിയിട്ടും പലരും മാറാൻ തയാറാകുന്നില്ലെന്നും 50 ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നതെന്നും കൂടുതലും ഇതര സംസ്ഥാന തൊഴിലാളികളാണെന്നും മേയർ പറഞ്ഞു.
യൂണിവേഴ്സിറ്റിയിലെ തോട് വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വാർഡ് കൗൺസിലർ സുരേഷ് ബാബു എളയാവൂർ ആരോപിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് കോർപറേഷൻ പത്താം വാർഡിൽ പുഴാതി സോണിൽപെട്ട ചെക്കിച്ചിറയിലെ വീട്ടിൽ കുടുങ്ങിയ എട്ടുമാസം ഗർഭിണിയെയും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു.
പള്ളിക്കുന്ന് പാലത്തിന് സമീപം അഞ്ചോളം കുടുംബങ്ങളിൽ വെള്ളം കയറി. തായത്തെരു ഭാഗത്ത് പത്തു കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. മുഴപ്പിലങ്ങാട് മലയ്ക്ക് താഴെ പ്രദേശത്ത് പത്തിൽ അധികം വീടുകളിൽ വെള്ളം കയറി. മൂന്ന് വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. പാപ്പിനിശേരി റെയിൽവേ സ്റ്റേഷൻ റോഡിലെ അണ്ടർ ബ്രിഡ്ജ് കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. കടമ്പൂർ വില്ലേജിൽ കേസ് റോഡിനു സമീപം ആറ് വീടുകളിൽ വെള്ളം കയറി. അടിയന്തര സാഹചര്യം അല്ലാത്തതിനാൽ കുടുംബങ്ങൾ വീടുകളിൽ തന്നെ തുടരുകയാണ്. ചെറുകുന്ന് വില്ലേജിൽ മൂന്നാം വാർഡിൽ ബാലകൃഷ്ണൻ എന്നവരുടെ കുടുംബം താമസിക്കുന്ന വീടിന്റെ ചുമർ ഇടിഞ്ഞ് നാശനഷ്ടം സംഭവിച്ചതിനാൽ ബന്ധു വീട്ടിലേക്ക് താമസം മാറി.
കനത്തമഴയെ തുടർന്ന് തലശേരി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തലശേരി വില്ലേജിൽ ഒന്നാം വാർഡ് പ്രദേശത്തുള്ള കയ്യാലി റെയിൽവേ ഗേറ്റിന് സമീപമുള്ള മൂന്നു വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു വീട്ടിലെ രണ്ട് കുട്ടികളടക്കം അഞ്ചു പേരെ ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. രണ്ടു വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറി.
കണ്ണപുരം വില്ലേജ് ചൈനാക്ലേ റെയിൽവേ ഗേറ്റ് മുതൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് റെയിൽ പാളത്തിന് കിഴക്ക് ഭാഗത്ത് വെള്ളം കയറി. ഏഴോളം വീട്ടുകളുടെ മുറ്റത്ത് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. റെയിൽവേ ലൈനിനോട് ചേർന്നുള്ള ഓവുചാലിലൂടെ ശരിയായി വെള്ളം ഒഴുകി പോകാത്തതാണ് കാരണമെന്ന് സ്ഥലപരിശോധനയിൽ വില്ലേജ് ഓഫീസർ വിലയിരുത്തി.
കാലവർഷം ശക്തി പ്രാപിച്ചതോടെ മാടായി, പുതിയങ്ങാടി, നീരൊഴുക്കുംചാലിൽ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയിൽ. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി വീട്ടുകാർ ദുരിതത്തിലായി. കെ. ഡോമിനി, അഹമ്മദ് കുട്ടി, ശേഖരൻ, ബാലാമണി, സി.എച്ച്. നബീസ, കാർത്യായനി, വി. രവി, വസന്ത, ലൂക്കോസ്, മേരി, ജോൺസൺ, അന്ന, ത്രേസ്യ, ബീവി, ഭാരതി, പ്രഭാകരൻ തുടങ്ങിയവരുടെ വീട്ടുകളിലും വെള്ളം കയറി. സമീപത്തെ സെബാസ്റ്റ്യന്റെ സ്റ്റേഷനറിക്കടയിലും ഹോട്ടലിലും വെള്ളം കയറി സാധനങ്ങൾ ഉൾപ്പെടെ നശിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമായ നിലയിലാണ്. പുതിയങ്ങാടി മൊട്ടാന്പ്രത്തെ ക്രെസന്റ് ആശുപത്രിയിലും വെള്ളം കയറി.
ഇരിട്ടി: മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതോടെ വ്യാപക നാശനഷ്ടമാണ് മലയോരത്ത് റിപ്പോർട്ട് ചെയ്യുന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ-കളിത്തട്ടുംപാറ റോഡിൽ കലുങ്കിന്റെ കെട്ട് ഇടിഞ്ഞ് റോഡ് അപകടത്തിലായി. പ്രദേശത്തെ ജനങ്ങൾക്ക് ടൗണുമായി ബന്ധപ്പെടാനുള്ള ഏക റോഡാണ് അപകടാവസ്ഥയിലായത്. പായം പഞ്ചായത്തിൽ കനത്ത മഴയിൽ വീടിനോട് ചേർന്ന് മതിൽ ഇടിഞ്ഞ് വീടിന് കേടുപാടുകൾ സംഭവിച്ചു.
പായം കാടമുണ്ടയിലെ തോട്ടിൻക്കര രാജീവന്റെ വീടിന്റെ പിൻഭാഗത്തെ മതിലാണ് ഇടിഞ്ഞുവീണത്. താഴേക്ക് പതിച്ച മതിൽ കെട്ടിന്റെ ചെങ്കല്ലും മണ്ണും ഉൾപ്പെടെ വീടിന്റെ ചുമരിൽ തട്ടിയാണ് നിന്നത്. കനത്ത മഴകൂടി പെയ്തതോടെ ചെളിയും മണ്ണും ഉൾപ്പെടെ വീടിനുള്ളിലേക്ക് കയറി. കിണറ്റിലും ചെളി വെള്ളം നിറഞ്ഞു. ഉളിക്കൽ പഞ്ചായത്തിലെ പേരട്ട-മട്ടിണി റോഡിൽ അറയ്ക്കൽ ജോൺസന്റെ വീടിന് പിൻവശത്തെ വലിയ മൺതിട്ട ഇടിഞ്ഞുവീണു. മണ്ണിനൊപ്പം അടർന്നുവീണ വലിയ കല്ല് വീടിന്റെ വെളിയിലേക്ക് പതിച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടാവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് ജനങ്ങളോട് മാറിതാമസിക്കാൻ അധികൃതർ നിർദേശം നൽകി.
കാരയിൽ
വൻ കൃഷിനാശം
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉൾപ്പെടെ മഴ വെള്ളം കൃഷിയിടത്തിലേക്ക് ഒഴുകി വൻ നാശം. കാരയിലെ ഏക്കറുകളോളം സ്ഥലത്തെ കൃഷിയാണു വെള്ളത്തിലായത്. കാര തോട് നിറഞ്ഞു കവിഞ്ഞൊഴുകിയതാണു കാരയിലെ ഏക്കറു കണക്കിന് കൃഷിയിടം വെള്ളത്തിലായത്. 15 ഓളം കർഷകരുടെ കൃഷിയിലാണു വെള്ളം കയറിയത്. പത്തായിരത്തോളം കുലച്ച നേന്ത്രവാഴകളാണു വെള്ളത്തിലായതെന്നു കർഷകർ പറഞ്ഞു. നേന്ത്രവാഴകൾക്ക് പുറമെ കപ്പ, പച്ചക്കറി കൃഷികളും നശിച്ചു. കാര തോടിന്റെ നിർമാണം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചിരുന്നുവെങ്കിലും പ്രവൃത്തി കല്ലേരിക്കരയിൽ പാതിവഴിയിൽ കിടക്കുകയാണ്. കൃഷി നാശമുണ്ടായ പ്രദേശം നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് സന്ദർശിച്ചു.
ചെങ്കൽപ്പണയിൽ നിന്ന് വെള്ളം കുത്തിയൊഴുകി കുമ്മാനത്ത് കടകളിലും വീടുകളിലും വെള്ളം കയറി. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. വെള്ളിയാംപറമ്പിലെ ചെങ്കൽപ്പണയിൽ കെട്ടിക്കിടന്ന വെള്ളമാണ് കുന്നിൻതാഴേക്ക് ഒഴുകിയെത്തിയത്. കുമ്മാനത്ത് കീഴല്ലൂർ ബാങ്കിന് സമീപമുള്ള വീടുകളിലാണു വെള്ളം കയറിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. വൻതോതിൽ വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് വെള്ളിയാംപറമ്പ് വളറണ്ടക്കാവിന്റെ മതിൽ തകർന്നു.
കുന്നിടിഞ്ഞ് രണ്ടുവീടുകള്‍ തകര്‍ന്നു; മൂന്ന് വീടുകള്‍
ഭീഷണിയില്‍
പയ്യന്നൂര്‍: തോരാമഴയില്‍ രാമന്തളിയിലെ രണ്ടു വീടുകള്‍ കുന്നിടിഞ്ഞുവീണ് തകര്‍ന്നു. മൂന്നുവീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി രണ്ടുവീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് രാമന്തളി കരമുട്ടത്തെ ബി.എസ്. ഇബ്രാഹിം-റുമൈസ ദന്പതികളുടെ മൂന്നുമാസം മുമ്പ് ഗൃഹപ്രവേശനം നടത്തിയ വീടിനു പിന്നിലെ കുന്നിടിഞ്ഞത്.
ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാലാണ് ആളപായമൊഴിവായത്. അന്‍പതടിയോളം ഉയരത്തിലുള്ള കുന്നിടിഞ്ഞു താഴേക്ക് പതിച്ച കല്ലും മണ്ണും വീണ് വീടിന്റെ പിന്‍ഭാഗം മൂടിയ നിലയിലാണ്. ഇടിച്ചിലിന്റെ ശക്തിയില്‍ വീടിന്റെ വര്‍ക്ക് ഏരിയ തകര്‍ത്ത് അടുക്കള വാതിലിലൂടെ വീടിന്റെ അകത്തേക്കാണു കല്ലും മണ്ണും കടന്നെത്തിയത്. അടുത്ത കിടപ്പുമുറിയുടെ ഭിത്തി തകര്‍ത്തെത്തിയ മണ്ണ് മുറിയില്‍ നിറഞ്ഞതിനാല്‍ വാതില്‍ തുറക്കാനുമാകാത്ത അവസ്ഥയാണ്.
വിവരമറിഞ്ഞെത്തിയ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമയും ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ വീണ്ടും കുന്നിടിച്ചില്‍ ഭീഷണിയുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഓലക്കാല് കടവിനു സമീപത്തെ ഒ.കെ. ജമീലയുടെ വീടിന്റെ പിന്നിലെ കുന്നിടിഞ്ഞ് കൂറ്റന്‍ കല്ലുകളും മണ്ണും വീട്ടിലേക്കെത്തി. തുടര്‍ന്ന് കുന്നിടിഞ്ഞ് വീണുകൊണ്ടിരിക്കുന്നതും വീടിന് ഭീഷണിയായി മാറി. ഇതോടെ ഇവരെയും മാറ്റിത്താമസിപ്പിച്ചു. തൊട്ടടുത്തുള്ള മുത്തലിബ്, അബ്ദുള്‍ ഹക്ക്, ആസിഫ് എന്നിവരുടെ വീടുകളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
പയ്യന്നൂര്‍ നഗരസഭയുടെ വിവിധ പ്രദേശങ്ങളും കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. നഗരസഭയിലെ അന്‍പതിലധികം വീടുകളില്‍ വെള്ളം കയറി. ഇവരില്‍ പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടേണ്ട ഘട്ടങ്ങളില്‍ മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇവിടം സന്ദര്‍ശിച്ച ചെയര്‍പേഴ്സണ്‍ കെ.വി. ലളിത അറിയിച്ചു.