ലഹരിക്കെതിരേ വിദ്യാലയങ്ങളിൽ കർശന പരിശോധനയും നടപടിയും
1563943
Sunday, June 1, 2025 2:06 AM IST
കണ്ണൂർ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിലെ വിദ്യാലയങ്ങളിലെ ലഹരികൾക്കും മയക്കുമരുന്നിനുമെതിരേ കർശന പരിശോധനയും നടപടിയും സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലയിൽ ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ വിദ്യാലയങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും.
പുകയിലയും ലഹരി പദാർഥങ്ങളും വിൽക്കുന്ന കടകൾ കണ്ടെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളും എക്സൈസ് വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. ലഹരിക്കെതിരായ നടപടികൾക്ക് വിദ്യാർഥികളിൽനിന്ന് വിവരം ശേഖരിക്കും. എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ തുറന്ന് ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികൾ ചേരാൻ യോഗം തീരുമാനിച്ചു. കെ.വി. സുമേഷ് എംഎൽഎയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ 30 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന സൗഹൃദ കേന്ദ്രത്തിന്റെ നിർമാണം 10ന് ആരംഭിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിയർ അറിയിച്ചു.
ഉളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉളിക്കൽ മുതൽ കോളിത്തട്ട് വരെയുള്ള ഭാഗത്ത് കണിയാർ വയൽ ഉളിക്കൽ റോഡിൽ മഞ്ചക്കരി മണ്ണേരി ഭാഗത്ത് ജല ജീവൻ മിഷൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ അടച്ചുവെന്നും ഇത്തരം പ്രവൃത്തികൾ എല്ലാവിധ മുൻകരുതലും എടുത്തശേഷമാണ് ചെയ്യാറുള്ളതെന്നും ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറും പാനൂർ നഗരസഭാ സെക്രട്ടറിയും അറിയിച്ചു. തൃപ്പങ്ങോട്ടൂർ, പാട്യം പഞ്ചായത്തുകളിൽ അനുവദിച്ച അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെട്ട പാട്യം പഞ്ചായത്തിലെ കടവിൽ മുണ്ടയാട് നഗർ പ്രവൃത്തികൾക്ക് പഞ്ചായത്ത് ഡിപിആർ ലഭ്യമാക്കിയിട്ടുണ്ടന്ന് ഐടിഡിപിസി പ്രോജക്ട് ഓഫീസർ അറിയിച്ചു.
എന്നാൽ, നരിക്കോട്ട് മല നഗർ പ്രവൃത്തിക്ക് 15 നു മുന്പ് ഡിപിആർ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. നടാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് പദ്ധതിപ്രദേശത്ത് ട്രൈബൽ സെറ്റിൽമെന്റ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നടപടികളെടുക്കാൻ ഐടിഡിപി ക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. കാലവർഷത്തിൽ ഉണ്ടാകുന്ന വിളനാശത്തിന് ധനസഹായം നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കൃഷിവകുപ്പിന് കളക്ടർ നിർദേശം നൽകി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉണ്ടായ കൃഷി നാശത്തിന് അടിയന്തര നടപടിയെടുക്കാൻ ദേശീയപാത പ്രോജക്റ്റ് ഓഫീസർക്ക് കളക്ടർ നിർദേശം നൽകി.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ.പി. മോഹനൻ, കെ.വി. സുമേഷ്, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫാസിർ എന്നിവർ പങ്കെടുത്തു.