പറ്റിച്ചല്ലോ... സാറേ! മുളപ്ര പാലം എവിടെ...?
1564207
Monday, June 2, 2025 2:15 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ മുളപ്ര പാലം നിർമിക്കുന്നതിന് ഒരുകോടി അനുവദിച്ചിട്ട് ഒരു വർഷമായിട്ടും പാലം പണി തുടങ്ങാനായില്ല. 2023 ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ പാലത്തിനായി ഒരുകോടി രൂപ അനുവദിച്ചത്.
മുളപ്ര-പാറോത്തുംനീർ റൂട്ടിൽ തിരുമേനി തോടിന് കുറുകെയുള്ള ഈ പാലം വർഷങ്ങൾക്ക് മുന്പ് വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്. സാമ്പത്തിക പ്രയാസം കാരണം തൂണുകളില്ലാതെ പൈപ്പുകളിട്ട് അതിന് മുകളിൽ കോൺക്രീറ്റ് ചെയ്താണ് പാലം നിർമിച്ചിട്ടുള്ളത്. ഈ പാലം മാറ്റി പുതിയ പാലം പണിയുന്നതിനാണ് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചത്. എന്നാൽ, അടുത്ത ബജറ്റായിട്ടും പാലത്തിന്റെ പണികൾ തുടങ്ങിയിട്ടില്ല.
നിലവിലെ അവസ്ഥ
മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന തോടാണിത്. മഴക്കാലത്ത് പാലത്തിൽ കൂടി വെള്ളം കയറി ഒഴുകുന്നത് പതിവാണ്. ഇടുങ്ങിയതും ഉയരം കുറഞ്ഞതുമായ ഈ പാലത്തിന് കൈവരികളില്ല. വീതി കുറവായതിനാൽ രണ്ടു വാഹനങ്ങൾക്ക് ഒരേസമയം കടന്നു പോകാനാകില്ല. ഇതോടെ മുളപ്ര-പാറോത്തും നീർ റൂട്ടിൽ ഗതാഗതം മുടങ്ങും.
മുളപ്ര അൽഫോൻസ പള്ളി, മുളപ്രശ്രീ ധർമശാസ്താ ക്ഷേത്രം, പാറോത്തുംനീർ വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദിവസവും നിരവധി ഭക്തജനങ്ങളാണ് ഈ പാലം കടന്നുപോകുന്നത്. കൂടാതെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രാപ്പൊയിൽ, ചെറുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും മറ്റ് വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് നിരവധി വിദ്യാർഥികളും യാത്രക്കാരും ഇത് വഴിയാണ് ദിവസവും പാലം കടന്നു പോകുന്നത്.
കുറുപ്പിന്റെ ഉറപ്പുകൾ
ബജറ്റിൽ ഒരുകോടി അനുവദിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥ പരിശോധനകൾ പലത് നടന്നു. കഴിഞ്ഞ ജൂലൈയിൽ സ്ഥല പരിശോധനയ്ക്ക് എത്തിയ ഉദ്യാഗസ്ഥർ ഉടൻ പണി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. 20 മീറ്റർ നീളത്തിലും 5.2 മീറ്റർ വീതിയിലും മൂന്ന് മീറ്ററോളം ഉയരത്തിലുമുള്ള പാലം നിർമിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. വർഷം ഒന്നു കഴിഞ്ഞിട്ടും ടെൻഡർ നടപടി പൂർത്തിയാക്കി പണി തുടങ്ങാനായിട്ടില്ല. ഇനി മഴക്കാലം കഴിഞ്ഞ് ഡിസംബറോടെയേ പണികൾ നടത്താൻ കഴിയൂ.